നിയമസഭ തിരഞ്ഞെടുപ്പ്: യാത്രയിൽ 50,000ത്തിന് മുകളിൽ കൈവശംവയ്ക്കാൻ രേഖ വേണം

Saturday 21 March 2026 12:22 AM IST
cash

കോഴിക്കോട്: തിരഞ്ഞെടുപ്പ് ചട്ടപ്രകാരം മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളിൽ കൈവശം വച്ച് യാത്ര ചെയ്താൽ സ്റ്റാറ്റിക് സർവൈലൻസ് ടീം, ഫ്‌ളൈയിംഗ് സ്‌ക്വാഡ് എന്നിവർ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാായ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഇരു ടീമുകളും ചേർന്ന് നടത്തിയ പരിശോധനയിൽ ജില്ലയിൽ ഇതുവരെ പിടിച്ചെടുത്തത് രണ്ടുലക്ഷം രൂപയാണ്. എലത്തൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്. മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ, നിയമാനുസൃതമല്ലാത്ത രീതിയിലുള്ള മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന അപ്പീൽ കമ്മിറ്റി മുമ്പാകെ അപ്പീൽ ഫയൽ ചെയ്യാം. തിരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസറായ സീനിയർ ഫിനാൻസ് ഓഫീസർ കെ പി മനോജൻ കൺവീനറായും ജില്ലാ ട്രഷറി ഓഫീസർ, ജില്ലാ ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ, ജില്ല പഞ്ചാത്ത് സെക്രട്ടറി എന്നിവർ അംഗങ്ങളായുമുള്ള കമ്മിറ്റിയാണ് അപ്പീലുകൾ പരിശോധിക്കുക.