കെ. സുധാകരൻ കരുത്തനായ കോൺഗ്രസുകാരൻ: ചെന്നിത്തല
ഹരിപ്പാട്: കെ. സുധാകരൻ അടിമുടി കരുത്തനായ കോൺഗ്രസുകാരനാണെന്നും പാർട്ടിയുടെ നേതൃനിരയിൽ ഉണ്ടാകുമെന്നും അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ലെന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. സുധാകരന്റെ കാര്യത്തിൽ ഒരു ഡീലുമില്ല. സുധാകരന് കോൺഗ്രസിനോടുള്ള പ്രതിബദ്ധത എനിക്ക് അറിയാം. ജി. സുധാകരന് യു.ഡി.എഫ് പിന്തുണ നൽകും. ഒദ്യോഗികമായി യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിക്കും. ജി. സുധാകരൻ വ്യക്തതയുള്ള നേതാവും നിലപാടുള്ള വ്യക്‌തിയുമാണ്. ഇത്രയും പാരമ്പര്യമുള്ള ജി.സുധാകരനെ സി.പി.എം കറിവേപ്പിലയാക്കി. ബ്രാഞ്ച് കമ്മിറ്റിക്ക് താഴെ കമ്മിറ്റി ഉണ്ടായിരുന്നെങ്കിൽ അവിടേക്ക് തരംതാഴ്ത്തുമായിരുന്നു. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉൾപ്പെടെ യു.ഡി.എഫ് പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങും പാലിക്കും.
യു.ഡി.എഫ് തിരിച്ചു വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. പാർട്ടിയിൽ ധാരാളം ആളുകളുണ്ട് സീറ്റിന് അർഹർ. എല്ലാവർക്കും സീറ്റ് കൊടുക്കാനാകില്ല. പിണങ്ങി നിൽക്കുന്നവർ മടങ്ങി വരണം. മുമ്പ് കോൺഗ്രസ് വിട്ടുപോയ ആളുകളുടെ അവസ്ഥ നോക്കണം. സി.പി.എം ആർക്കും സീറ്റ് കൊടുത്തിട്ടില്ല. എൽദോസ് കുന്നപ്പിള്ളി പാർട്ടി വിടില്ല. സീറ്റിന് അർഹനായിരുന്നു. ഇത്തവണ നൽകാൻ സാധിച്ചില്ല. പാർട്ടി ഒത്തിരി സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. അദ്ദേഹവുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ എല്ലാവർക്കും വേണ്ട പരിഗണന നൽകുമെന്നും ചെന്നിത്തല പറഞ്ഞു.