മുഖ്യ തിര.കമ്മിഷണറുടെ നിയമനം: ചീഫ് ജസ്റ്റിസ് പിന്മാറി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ, തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എന്നിവരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പിന്മാറി. കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതി ചോദ്യംചെയ്‌താണ് ഹർജികൾ. കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടന തുടങ്ങിയവരാണ് ഹർജിക്കാർ. കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിക്കാണ് കമ്മിഷൻ അംഗങ്ങളെ തിരഞ്ഞെടുക്കാൻ അധികാരം. സമിതിയിൽ ചീഫ് ജസ്റ്റിസ് കൂടിയുള്ള സംവിധാനം നിർദ്ദേശിച്ച സുപ്രീംകോടതി വിധി പാലിക്കപ്പെടണമെന്നാണ് ഹർജികളിലെ ആവശ്യം. ഇല്ലെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്വതന്ത്ര സ്വഭാവം നഷ്‌ടപ്പെടുമെന്നും, ജനാധിപത്യ പ്രക്രിയയുടെ അന്ത്യമുണ്ടാകുമെന്നും ആശങ്ക ഉന്നയിച്ചു. ചീഫ് ജസ്റ്റിസിന്റെ പദവി കൂടി പരാമർശിക്കുന്ന വിഷയത്തിൽ വാദംകേൾക്കുന്നില്ലെന്നും, മറ്രൊരു ബെഞ്ച് ഏപ്രിൽ 7ന് പരിഗണിക്കുമെന്നും സൂര്യകാന്ത് ഇന്നലെ വ്യക്തമാക്കി.