ഒരു കാലത്ത് ഉണ്ടായിരുന്നത് വൻ ഡിമാൻഡ്, ആർക്കും വേണ്ടാതെ പ്രവർത്തനം നിറുത്താൻ ഈ സ്ഥാപനങ്ങൾ
ചെറുതുരുത്തി: പുതിയ സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിൽ പഴയ പ്രതാപം നഷ്ടമായി ബി.എസ്.എൻ.എൽ ഓഫീസുകൾ. ബി.എസ്.എൻ.എൽ ടെലിഫോണുകൾക്ക് പകരം മൊബൈൽ ഫോണുകളുടെ വരവോടെ ചെറുതുരുത്തി, മുള്ളൂർക്കര ബി.എസ്.എൻ.എൽ എക്‌സ്‌ചേഞ്ചുകൾ മാസങ്ങൾക്ക് മുൻപ് പ്രവർത്തനം അവസാനിപ്പിച്ചു. കോപ്പർ വയറുകൾ വഴി നൽകിയിരുന്ന ലാൻഡ്‌ലൈൻ കണക്‌ഷനുകൾക്ക് പകരം അതിവേഗ ഫൈബർ സാങ്കേതികവിദ്യ എത്തിയതോടെ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച കെട്ടിടങ്ങളും എക്‌സ്‌ചേഞ്ചുകളും അനാഥമായി. സർക്കാർ ഓഫീസും പൊതുമേഖലാ സ്ഥാപനങ്ങളും പഴയ നമ്പറുകൾ നിലനിറുത്തുന്നവരുമാണ് ഇപ്പോൾ ബി.എസ്.എൻ.എല്ലിന്റെ പ്രധാന ഉപഭോക്താക്കൾ. ആദ്യകാലത്ത് പതിനഞ്ചോളം ജീവനക്കാരുണ്ടായിരുന്നു. പിന്നീട് അത് പത്തോളമായി ചുരുങ്ങി. സ്വകാര്യ മേഖലയിലെ ആകർഷകമായ ഓഫറുകൾ സാധാരണക്കാരെ ബി.എസ്.എൻ.എല്ലിൽ നിന്ന് അകറ്റുന്നുണ്ടെങ്കിലും, നെറ്റ്‌വർക്കിംഗ് മേഖലയിൽ ബി.എസ്.എൻ.എൽ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്. ഈ മേഖലയിലേക്ക് മാത്രമായി ബി.എസ്.എൻ.എൽ മാറിക്കൊണ്ടിരിക്കുകയാണ്. വലിയതോതിൽ ജീവനക്കാരെ വെട്ടിക്കുറച്ചു. മെയിന്റനൻസ് ജോലികൾക്കായി നിലവിൽ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരുമായാണ് കരാർ.
ഫൈബർ വിപ്ലവം
ഒരുകാലത്ത് ചെറുതുരുത്തിയിൽ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം ടെലിഫോൺ കണക്ഷനുകൾ ഉണ്ടായിരുന്നു. പഴയ കോപ്പർ ഉപയോഗിച്ചുള്ള ടെലിഫോൺ കണക്ഷനുകൾ നിയന്ത്രിച്ചിരുന്നത് ഇത്തരം എക്‌സ്‌ചേഞ്ചുകളായിരുന്നു. ഈ ശൃംഖല നിയന്ത്രിക്കാൻ നിരവധി ജീവനക്കാരും ആവശ്യമായിരുന്നു. പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് പഴയ ജീവനക്കാർക്കുള്ള പരിമിതമായ അറിവും പ്രവർത്തനങ്ങളെ ബാധിച്ചു. പുതിയ നെറ്റ്‌വർക്കിംഗ് രീതികൾ വന്നതോടെ ഇത്തരം ഓഫീസുകൾ പൂട്ടി ജീവനക്കാരെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി.
കോപ്പർ വയറുകൾ ഒഴിവാക്കി ഫൈബർ കേബിളുകളിലേക്ക് മാറിയതോടെ കൂടുതൽ കാര്യക്ഷമമായ സേവനം നൽകാനും ജീവനക്കാരുടെ എണ്ണവും ഓഫീസുകളും കുറയ്ക്കാനുമായി.
ആബിദ് ഓഫീസർ ബി.എസ്.എൻ.എൽ.