കടകളിലും ബേക്കറികളിലും ഇവ കിട്ടാനില്ല,​ ഗ്യാസ് പ്രതിസന്ധിയിൽ മലയാളികളുടെ പ്രിയപ്പെട്ട ഇനവും ഔ‌ട്ടായി

Saturday 21 March 2026 2:41 AM IST

തിരുവനന്തപുരം:പാചകവാതക ക്ഷാമത്തെ തുടർന്ന് ചിപ്സ് കടകൾ പൂട്ടിയതോടെ ഏത്തൻകായയ്ക്ക് വിലയിടിവ്.ഇതോടെ കർഷകർക്ക് കനത്ത തിരിച്ചടിയായി.സ്വാശ്രയ കർഷക വിപണികളിൽ ഒരു കിലോ ഏത്തക്കായ്ക്ക് 40 രൂപയിൽ താഴെയാണ് വില. കർഷകന് കിട്ടുന്നതാകട്ടെ പരമാവധി 30 രൂപ മുതൽ 35 രൂപ വരെയും.ഉൽപാദന ചെലവു പരിഗണിക്കുമ്പോൾ 45 രൂപയ്ക്ക് മുകളിൽ വില ലഭിച്ചാലെ ലാഭകരമാകൂ എന്നാണ് കർഷകർ പറയുന്നത്. നിലവിൽ ഏത്തൻ പഴത്തിന് കിലോയ്ക്ക് 50 രൂപ വരെയാണ് വിലയുള്ളത്.ഒരു മാസം മുൻപുവരെ 80 രൂപ വരെയായിരുന്നു വില. തമിഴ്‌നാട്ടിൽ നിന്നുള്ള ഏത്തകായ വരവും കുറഞ്ഞു.

കടകളിൽ നേന്ത്രക്കായ ചിപ്സ് കിട്ടാനില്ലാത്ത അവസ്ഥയാണ്. മരച്ചീനി, ചക്ക, ഉരുളക്കിഴങ്ങ് ചിപ്സുകളും ബേക്കറികളിൽ നിന്നും അപ്രത്യക്ഷമായ സ്ഥിതിയാണ്.ബേക്കറികളിൽ മണ്ണെണ്ണ കിട്ടാനില്ലാത്തതിനാൽ ഡീസൽ ഉപയോഗിച്ചാണ് പാചകം.പാചക വാതക വിതരണം സുഗമമായാൽ മാത്രമേ ഏത്തൻകായയുടെ വില വർദ്ധിക്കൂ എന്നാണ് കർഷകർ പറയുന്നത്.വില ഇടിയുന്നതു തടയാൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയും കർഷകന് ആശ്വാസമാകുന്നില്ല. കിലോയ്‌ക്ക് 30 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള താങ്ങുവില.