പ്രതികൂല സാഹചര്യത്തിലും കുതിച്ച് കോഴി വില
വേനൽച്ചൂടിൽ ഉത്പാദനം ഇടിയുന്നു
കൊച്ചി: പാചവാതക പ്രതിസന്ധി മുതൽ പക്ഷിപ്പനി വരെയുള്ള പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു. ഇന്നലെ ചില്ലറ വിപണിയിൽ കിലോഗ്രാമിന് 165-175 രൂപയായിരുന്നു വില. വരും ദിവസങ്ങളിൽ വില വീണ്ടും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.
പാചകവാതക ക്ഷാമത്തെതുടർന്ന് ഹോട്ടലുകൾ അടച്ചത് ഇറച്ചിക്കോഴി വിപണിക്ക് തിരിച്ചടിയായെങ്കിലും റംസാൻ, ഈസ്റ്റർ സീസണുകളും കടുത്ത ചൂടിൽ പൗൾട്രി ഫാമുകളിൽ ഉത്പ്പാദനം കുറഞ്ഞതുമാണ് അനുകൂലമായത്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ പക്ഷിപ്പനിയുണ്ടായെങ്കിലും വിൽപ്പനയെ ബാധിച്ചില്ല. മുൻ വർഷങ്ങളിൽ ക്രിസ്മസ്, ഈസ്റ്റർ സീസണിൽ പക്ഷിപ്പനിയുടെ പേരിൽ കോഴിയിറച്ചിയുടെ ഉപഭോഗവും വിലയും കുറഞ്ഞിരുന്നു.
വേനൽചൂട് തുടർന്നാൽ ഈസ്റ്റർ സീസണിൽ ഇറച്ചിക്കോഴിക്ക് ക്ഷാമം രൂക്ഷമായേക്കും. ഈസ്റ്റർ കോഴികൾ നിലവിൽ പകുതിവളർച്ചയിലാണ്. ഒരു കോഴിക്ക് ദിവസം അരലിറ്റർ ശുദ്ധജലം വേണം. പല വൻകിട ഫാമുകളിലും ആവശ്യത്തിന് ശുദ്ധജലം ലഭിക്കുന്നില്ല. കനത്തചൂട് അതിജീവിക്കാനാവാതെ കോഴിക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചാകുന്നുമുണ്ട്. കേരളത്തിൽ വിൽക്കുന്ന ഇറച്ചിക്കോഴികളിൽ 60ശതമാനവും ആഭ്യന്തരമായി വളർത്തുന്നതാണ്.
പശ്ചിമേഷ്യൻ യുദ്ധം വിനയാകും
യുദ്ധം അനിശ്ചിതമായി നീണ്ടുപോയാൽ രാജ്യത്താകമാനം മുട്ട- ഇറച്ചി കോഴി ഫാമുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് പൗൾട്രി ഫാർമേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. നാസർ പറഞ്ഞു. കോഴിത്തീറ്റയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ റഷ്യ, നെതർലൻഡ്, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്. കപ്പലുകൾ എത്തിയില്ലെങ്കിൽ കോഴിത്തീറ്റയുടെ ഉത്‌പ്പാദനം കുറയും. അതോടെ ഫാമുകൾ അടക്കേണ്ടി വരുമെന്നും നസീർ പറഞ്ഞു.