പ്രതി സന്ദീപ് ജീവിതാവസാനം വരെ ജയിലിൽ കിടക്കാൻ സാദ്ധ്യത
കൊല്ലം: മേൽക്കോടതിയോ സർക്കാരോ ശിക്ഷയിൽ ഇളവ് അനുവദിച്ചില്ലെങ്കിൽ ഇന്നലെ വിധിച്ച ശിക്ഷാ വിധി പ്രകാരം ഡോ.വന്ദനാദാസ് കൊലക്കേസ് പ്രതിക്ക് ശിഷ്ടകാലം ജയിലിൽ കഴിയേണ്ടി വരും. ആകെ വിധിച്ച 32 വർഷത്തെ തടവിൽ 20 വർഷത്തെ തടവിന് ശേഷമേ ജീവപര്യന്തം കഠിനതടവ് ആരംഭിക്കൂവെന്ന വിധിയാണ് സന്ദീപിന്റെ ജീവിതം പൂർണമായും ജയിലിലാക്കുന്നത്.
കുറ്റവും ശിക്ഷയും
വന്ദനയെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും
പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് അലക്സ് കുട്ടിയെ വധിക്കാൻ ശ്രമിച്ചതിന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും കൂടാതെ കഠിന ദേഹോപദ്രവത്തിന് 10 വർഷം അധിക തടവും 25,000 രൂപയും പിഴയും
പൊലീസ് എയ്ഡ് പോസ്റ്റിലെ സബ് ഇൻസ്പെക്ടറായിരുന്ന മണിലാലിനെയും ആംബുലൻസ് ഡ്രൈവർ രാജേഷിനെയും ആക്രമിച്ചതിന് ആറുമാസം വീതം തടവ്
പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന ബേബി മോഹനെ ആക്രമിച്ചതിന് മൂന്നുമാസം തടവ്
അലക്സ് കുട്ടിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് രണ്ടുവർഷം തടവ്
മണിലാൽ,രാജേഷ്,ബേബി മോഹൻ എന്നിവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് 3 മാസം വീതം തടവ്
വന്ദനയെ തടഞ്ഞുനിറുത്തിയതിന് ഒരുമാസം തടവ്
തെളിവ് നശിപ്പിച്ചതിന് 2 വർഷം തടവും 10,000 രൂപ പിഴയും
ആശുപത്രിയിൽ അതിക്രമം നടത്തിയതിന് 5 വർഷം തടവും 50,000 രൂപ പിഴയും