ചൂലനൂർ മേപ്പാടത്ത് ജനകീയ കൂട്ടായ്മയിൽ വിളയും കണിവെള്ളരി
കുഴൽമന്ദം: ഇത്തവണയും വിഷുവിന് കണിയൊരുക്കാൻ പെരിങ്ങോട്ടുകുറുശി പഞ്ചായത്തിലെ ചൂലനൂർ മേപ്പാടം സമൃദ്ധി ജനകീയ കൂട്ടായ്മ കണിവെള്ളരി നൽകും. ജനങ്ങൾക്ക് സൗജന്യമായാണ് കണിവെള്ളരി നൽകുക. വിഷുവിനു ശേഷം മറ്റ് പച്ചക്കറി കൃഷികളും വിളവെടുക്കും. 2014ൽ തുടങ്ങിയതാണ് സമൃദ്ധിയുടെ പ്രവർത്തനം. തുടക്കം മുതൽ എല്ലാ പണികളും കൂട്ടായ്മയിലെ ഇരുന്നൂറോളം അംഗങ്ങൾ പ്രതിഫലമില്ലാതെയാണ് ചെയ്യുന്നത്. അതേപോലെ വിളവെടുപ്പ് നടത്തിയ പച്ചക്കറികൾ അംഗങ്ങൾക്കും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്കും നൽകും. 50 സെന്റിൽ തുടങ്ങിയ കൃഷി 12.5 ഏക്കറിലേക്ക് വ്യാപിപ്പിച്ചു. വെള്ളരി, മത്തൻ, കുമ്പളം, പയർ, ചീര, ചുരയ്ക്ക എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. നാല് ഏക്കർ പാട്ടത്തിനെടുത്ത് നെൽകൃഷിയും ചെയ്യുന്നു. ഇതിൽനിന്ന് കിട്ടുന്ന വരുമാനവും സർക്കാരിൽനിന്ന് കിട്ടുന്ന സബ്സിഡിത്തുകയും ഉപയോഗിച്ചാണ് കൃഷിച്ചെലവുകൾ നിർവഹിക്കുന്നത്. വിഷുനാളിൽ കൈനീട്ടം, സ്‌കൂൾ ആരംഭത്തിൽ വിദ്യാർഥികൾക്ക് ബാഗ്, ഓണക്കോടി, തൊഴിലാളികൾക്ക് കൈക്കോട്ട്, പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിവാഹ ധനസഹായം, ചികിത്സാ ധനസഹായം എന്നിവയും നൽകുന്നു. ചെയർമാൻ എ പി പ്രമോദും അരുൺ കെ പിള്ളയുമാണ് കമ്മിറ്റിയുടെ നേതൃത്വം. പെരിങ്ങോട്ടുകുറിശി പഞ്ചായത്ത് പ്രസിഡന്റും കേരള കർഷകസംഘം കുഴൽമന്ദം ഏരിയ കമ്മിറ്റി അംഗവും സി.പി.എം പെരിങ്ങോട്ടുകുറുശി ലോക്കൽ കമ്മിറ്റി അംഗവുമാണ് എ.പി.പ്രമോദ്.