സോഷ്യൽ മീഡിയ കുപ്രചരണങ്ങൾ വിജയത്തെ ബാധിക്കില്ല: എ.പി.അനിൽകുമാർ
വണ്ടൂർ: എതിരാളികൾ സോഷ്യൽ മീഡിയയിൽ നടത്തുന്ന കുപ്രചരണങ്ങൾ തന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലെന്ന് എ.പി.അനിൽകുമാർ എം.എൽ.എ പറഞ്ഞു. വണ്ടൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്തവണ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. സോഷ്യൽ മീഡിയ ക്യാമ്പെയ്നുകൾ നടത്തുന്നതിലൂടെ ചിലർക്കു ആത്മസംതൃപ്തി ലഭിക്കാമെങ്കിലും, അത് ജനങ്ങളിൽ യാതൊരു സ്വാധീനവും സൃഷ്ടിക്കില്ല. വികസന കാര്യങ്ങൾ എണ്ണിപ്പറയുന്ന ആളല്ല താൻ. വണ്ടൂരിലെ ജനങ്ങൾ തന്നെയാണ് അതിന്റെ സാക്ഷികൾ. എന്റെ കഴിവും കുറവും അറിയുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. താൻ പൊതുപ്രവർത്തകനായി വളർന്നിട്ടുണ്ടെങ്കിൽ അത് വണ്ടൂരുകാരുടെ പിന്തുണയും സ്‌നേഹവും കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ 1,106.18 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി അനിൽകുമാർ അവകാശപ്പെട്ടു. ജലജീവൻ മിഷനിൽ മാത്രം 621.52 കോടി ചെലവഴിച്ച് സംസ്ഥാനത്ത് മുന്നിലെത്തിയ മണ്ഡലങ്ങളിലൊന്നായി വണ്ടൂർ മാറിയെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി പദ്ധതിയിൽ 247.26 കോടിയുടെ പ്രവൃത്തികളും നടപ്പാക്കി. വിദ്യാഭ്യാസ മേഖലയിൽ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചത് വണ്ടൂരിനാണ്-62.62 കോടി. ആസ്തി വികസന ഫണ്ടിൽ നിന്ന് 21.61 കോടിയും വിനിയോഗിച്ചെന്നും അനിൽകുമാർ പറഞ്ഞു. നിയോജക മണ്ഡലത്തിലെ റോഡുകൾ പരമാവധി റബ്ബറൈസ്ഡ് ചെയ്ത് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക, മമ്പാട്ടുമൂലയിലെയും തുവ്വൂരിലെയും പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കുക, പുതിയ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
വാണിയമ്പലം റെയിൽവേ മേൽപാലം യാഥാർത്ഥ്യമാക്കാൻ രണ്ട് സർക്കാരുകളിലുമായി സാധ്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്നും എന്നാൽ ഇടത് സർക്കാരിന്റെ മെല്ലേപ്പോക്കാണ് പദ്ധതി വൈകാൻ കാരണമെന്നും അനിൽകുമാർ വിമർശിച്ചു. ഇടത് ഭരണത്തോടുള്ള ജനവിരോധം ഈ തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമെന്നും യുഡിഎഫിനൊപ്പം കേരളീയ സമൂഹം നിൽക്കുമെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.