വീട്ടിൽ പ്രസവിച്ച യുവതിയും കുട്ടിയും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Sunday 22 March 2026 12:05 AM IST

ചാവക്കാട്: എടക്കഴിയൂരിൽ വീട്ടിൽ പ്രസവിച്ച യുവതിയും കുട്ടിയും മരിച്ച സംഭവത്തിൽ ഭർത്താവ് പൊലീസ് അറസ്റ്റിൽ. എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിമിനെയാണ് (43) ചാവക്കാട് എസ്.എച്ച്.ഒ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പ്രതി താമസിക്കുന്ന വീട് നേരത്തെ പൊലീസ് സീൽ ചെയ്തിരുന്നു. രണ്ട് മാസം മുൻപ് വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് ആറാം നാൾ കുട്ടി മരിക്കുകയും പിന്നീട് ഭാര്യ അസുഖബാധിതയാവുകയും ചെയ്തിരുന്നു. ഭാര്യ മുഹസിന (37) വ്യാഴാഴ്ചയാണ് മരിച്ചത്. യുവതിയുടെ ആന്തരിക അവയവങ്ങളിൽ മാരകമായ മുറിവുണ്ടായിരുന്നതായി പറയുന്നു. പ്രസവത്തിന് ശേഷം ഉണ്ടായ അണുബാധ മൂലം മാസങ്ങളായി യുവതി ദുരിതം അനുഭവിക്കുകയായിരുന്നു. ശരീരത്തിന് പുറത്ത് വലിയ കുരു ഉണ്ടായിരുന്നതിനാൽ തിരിഞ്ഞ് കിടക്കാൻ പോലും കഴിയില്ലായിരുന്നു. അക്യൂപങ്ചർ രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. ബന്ധുക്കൾ ഇടപെട്ടതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആറ് തവണ പ്രസവിച്ച യുവതിയുടെ രണ്ട് കുട്ടികൾ നേരത്തെ മരിച്ചിരുന്നു. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കാണിച്ച് പൊതുപ്രവർത്തകൻ പുതുപൊന്നാനി പാലയ്ക്കൽ ഹംസത്ത് മുഹമ്മദ് പൊലീസിനെ സമീപിക്കുകയായിരുന്നു.