# പശ്ചിമേഷ്യൻ സംഘർഷം # ക്രാഷ് ലാൻഡ് ചെയ്ത് ടൂറിസം മേഖല

Sunday 22 March 2026 12:47 AM IST

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമാന സർവീസുകൾ താറുമാറായതിനൊപ്പം കൂപ്പുകുത്തി വിനോദസഞ്ചാര മേഖലയും. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ അനിശ്ചിതത്വത്തിലായി. ബുക്കിംഗ് ഉണ്ടെങ്കിലും എന്നു പോകാൻ പറ്റുമെന്ന കാര്യത്തിൽ ഉറപ്പില്ല. അവധിക്കാലം ആഘോഷിക്കാൻ മലയാളികൾ ഏറ്റവും അധികം ഒഴുകുന്ന ഗൾഫിലേക്ക് ബുക്കിംഗുകൾ വലിയതോതിൽ കുറഞ്ഞു. ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണവും കുറഞ്ഞു.

ഇത്തവണ കൂടുതൽ ബുക്കിംഗുകൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ്. തായ്‌ലൻഡ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ മേഖലകളിലേക്കും ഡിമാൻഡുണ്ട്. ഈ മേഖലകളിലേക്കുള്ള പാക്കേജുകളെ പശ്ചിമേഷ്യൻ പ്രതിസന്ധി ബാധിച്ചിട്ടില്ല. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രകൾ പൊതുവേ ഗൾഫ് രാജ്യങ്ങളിലൂടെയാണ്. സ്വാഭാവികമായും ഗൾഫ് വിമാന കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ്, ഖത്തർ എയർ, ഒമാൻ എയർ, ഗൾഫ് എയർ എന്നിവയെയാണ് ആശ്രയിക്കുന്നത്. പ്രധാന നഗരങ്ങളിലേക്കെല്ലാം ഇവയ്‌ക്ക് സർവീസുള്ളതിനാൽ യാത്രക്കാർക്ക് സൗകര്യമാണ്. ഗൾഫിലെ സാഹചര്യം ഈ സർവീസുകളെയെല്ലാം ബാധിച്ചു. സർവീസ് ഉണ്ടാകുമോ ഇല്ലയോ എന്ന് യാത്രയുടെ പത്തുദിവസം മുമ്പ് മാത്രമാണ് വിമാനക്കമ്പനികൾ അറിയിക്കുകയെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. ഒന്നോ രണ്ടോ മാസം മുമ്പ് മുഴുവൻ പണവും നൽകിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുക. അതുകൊണ്ട് യാത്ര റദ്ദാക്കാതെ, നീട്ടിവയ്‌ക്കാനാണ് യാത്രക്കാരും ട്രാവൽ ഏജൻസികളും താത്പര്യപ്പെടുന്നത്.

കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ വരവ് ഏറിവരുന്ന പ്രവണത ഇക്കുറിയും തുടരുമെന്നാണ് പ്രതീക്ഷ. 2024ൽ എത്തിയ സഞ്ചാരികളിൽ അമേരിക്കക്കാരായിരുന്നു കൂടുതൽ -- 13.33%, ജർമ്മനി 6.24%, ഫ്രാൻസ് 6.12%, മലേഷ്യ 5.55%, ഒമാൻ 5.20%, ഓസ്‌ട്രേലിയ 4.32%, സൗദി 4.05%, യു.എ.ഇ 3.35% എന്നിങ്ങനെയായിരുന്നു മറ്റുള്ളവർ. 2025ലെ കണക്ക് അടുത്ത മാസമേ വരൂ.

വർഷം, സഞ്ചാരികൾ, വർദ്ധന

  • 2024 738374 13.76%
  • 2023 649057 87.83%
  • 2022 345549 471.28%

അവലംബം: കേരള ടൂറിസം

നിലവിലെ അനിശ്ചിതത്വം താത്കാലികമാണ്. യാത്ര നീട്ടിവയ്ക്കുന്നതല്ലാതെ ആരും വേണ്ടെന്നുവയ്‌ക്കുന്നില്ല. ജീന ഫെർണാണ്ടസ്, സി.ഇ.ഒ , ബെസ്റ്റിനേഷൻ ഹോളിഡേയ്‌സ്