പ്രസംഗം മൂന്നു മിനിറ്റിൽ ഒതുങ്ങി: ടി.ഒ.മോഹനന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കെ.സുധാകരൻ

Sunday 22 March 2026 12:48 AM IST

കണ്ണൂർ: സ്ഥാനാർത്ഥി നിർണയത്തെ മുൾമുനയിലാക്കിയ സംഭവവികാസങ്ങൾക്ക് ശേഷം ആദ്യമായി കെ.സുധാകരൻ പൊതുവേദിയിലെത്തി. കണ്ണൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ടി.ഒ മോഹനന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മുൻ കെ.പി.സി.സി പ്രസിഡന്റ് പ്രസംഗം മൂന്നുമിനിറ്റിൽ ഒതുക്കി.

പ്രസംഗത്തിന്റെ അവസാനമാണ് ടി.ഒ മോഹനനെ പറ്റി പരാമർശിച്ചത്. മോഹനൻ നല്ല പൊതുപ്രവർത്തകനാണെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നുവെന്നും പറഞ്ഞാണ് വേദി വിട്ടത്. യു.ഡി.എഫിന്റെ വേരുറപ്പിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ആ മാറ്റത്തിന് താനടക്കം എല്ലാവരും ഇത്തിരി വിയർപ്പൊഴുക്കേണ്ടി വരും. ഇത് കേവലം ഒരു പ്രസംഗമല്ല, ആത്മാർത്ഥമായ അപേക്ഷയാണെന്നും സുധാകരൻ പറഞ്ഞു. പ്രസംഗത്തിനിടെ ഒരു ഘട്ടത്തിൽ സ്ഥാനാർത്ഥിയുടെ പേര് തനിക്ക് ഓർക്കാനായില്ലെന്നും താൻ മറക്കാൻ പാടില്ലാത്തതാണെന്നും സുധാകരൻ പറഞ്ഞു. കൺവൻഷനിൽ മണ്ഡലം ചെയർമാൻ സി.വി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർത്ഥിക്ക് പുറമെ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, തുടങ്ങിയവർ സംസാരിച്ചു.