ബിജെപി,സി.പി.എം: ഡീലെന്നത് അസംബന്ധം രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സിപിഎമ്മുമായി 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒരു മുന്നണിയിൽ പ്രവർത്തിക്കുന്ന കേൺഗ്രസാണ് ഇവിടെ ബിജെപി-സിപിഎം ഡീൽ ആരോപിക്കുന്നതെന്നും, എന്ത് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കുമെന്നത് രാജീവ് ഗാന്ധി മുതൽ സതീശൻ വരെയുള്ളവരുടെ തോന്നലാണെന്നും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു..
അധികാരം പിടിക്കുക, അഴിമതി ചെയ്യുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇനി ഇത് കേരളത്തിൽ നടക്കില്ല. പാലക്കാട് മണ്ഡലത്തെക്കുറിച്ച് കോൺഗ്രസ് വേവലാതിപ്പെടുന്നത് എൻഡിഎ സ്ഥാനാർത്ഥിയെ കണ്ട് ഭയന്നിട്ടാണ്. ശോഭാ സുരേന്ദ്രൻ നല്ല മത്സരം കാഴ്ച വയ്ക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് കോൺഗ്രസ് ഇങ്ങനെയൊരു കുപ്രചരണം അഴിച്ചു വിടുന്നത്. കെ.സി.വേണുഗോപാലും വി.ഡി സതീശനും മാധ്യമങ്ങൾ വഴി കുപ്രചരണം നടത്തി ജനങ്ങളെ വിഡ്ഡിയാക്കാനാണ് ശ്രമിക്കുന്നത്. എൻഡിഎയുടെ പ്രധാന എതിരാളി സിപിഎം -കോൺഗ്രസ് രാഷ്ട്രീയമാണ്. അതിനെ മാറ്റാനും വികസനം കൊണ്ടുവരാനുമാണ് എൻഡിഎ മത്സരിക്കുന്നത്. സിപിഎമ്മും,കോൺഗ്രസും ഒരുമിച്ച് നാടിനെ നശിപ്പിച്ചവരാണ്. അവരെ മാറ്റിനിറുത്തി പുതിയ രാഷ്ട്രീയത്തെ ജനങ്ങൾ സ്വീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.