ഗ്യാസില്ലാത്തതു കാരണം അടച്ചിടുന്നത് ഹോട്ടലുകൾ മാത്രമല്ല,​ മറ്റൊരു സ്ഥാപനത്തിനും പൂട്ടുവീഴുന്നു

Sunday 22 March 2026 3:34 AM IST

ആലപ്പുഴ: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ ജില്ലയിൽ തുറന്നുപ്രവർത്തിക്കുന്നത് ചെറിയൊരു വിഭാഗം ഹോട്ടലുകൾ മാത്രമായി. 1800ഓളം ഹോട്ടലുകളുള്ള ജില്ലയിൽ ഇന്നലെവരെ 1500ൽ കൂടുതലാണ് ഹോട്ടലുകളാണ് അടച്ചത്. മാത്രമല്ല,​ ബേക്കറികളെയും പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ബ്രഡ്, ബൺ എന്നിവ ഉണ്ടാക്കുന്ന യൂണീറ്രുകളെയാണ് ഏറെയും ബാധിച്ചത്. ചായ വിൽക്കുന്ന ബേക്കറികളും അടച്ചിടലിന്റെ വക്കിലാണ്. ജില്ലയിൽ 600ഓളം ബേക്കറികളാണുള്ളത്. 300ഓളം പ്രൊഡക്ഷൻ യൂണിറ്റുകളുമുണ്ട്. ഇവിടെയെല്ലാം പ്രതിസന്ധി രൂക്ഷമാമെന്ന് ബേക്കേഴ്സ് അസോസിയേഷൻ പറയുന്നു. ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓവനുകളുള്ള ബേക്കറികളിലാണ് പ്രതിസന്ധി രൂക്ഷമായത്. കട്ലറ്റ്, മീറ്റ് റോൾ തുടങ്ങിയവ ഉണ്ടാക്കുന്നതിനും ഗ്യാസ് അവശ്യമാണ്. ഹോട്ടലുകളെപ്പോലെ ബേക്കറികളിൽ വിറക് ഉപയോഗിച്ചുള്ള പാചകം സാദ്ധ്യതമല്ലാത്തതും തിരിച്ചടിയാണ്. കച്ചവടം കുറഞ്ഞതോടെ പലർക്കും ജോലിയില്ലാതായി. അതേസമയം,​ ഹോട്ടലുകൾക്ക് 20 ശതമാനം പാചകവാതകം നൽകുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ നടപടികൾ ആരംഭിച്ചിട്ടില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു.

അപേക്ഷകളിൽ വർദ്ധന

# ജില്ലയിൽ ഒരുദിവസം 6.54 മെട്രിക് ടൺ എൽ.പി.ജി മാത്രമാണ് സപ്ലൈ ഓഫീസിൽ നിന്ന് അനുവദിക്കുന്നത്

#പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ സപ്ലൈ ഓഫീസുകളിൽ സിലിണ്ടറിനായുള്ള അപേക്ഷകളും വ‌ർദ്ധിച്ചു

# ഇന്നലെ ജില്ലയിലെ വിവിധ താലൂക്കുകളിലായി 419 അപേക്ഷകളാണെത്തിയത്

# ജില്ലാ ഓഫീസുകളിലേക്ക് നൽകിയത് 201 അപേക്ഷകൾ.

# പരിഗണിച്ച അപേക്ഷകൾ 184 എണ്ണമാണ്.

ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന

ജില്ലയിൽ

ഹോട്ടലുകൾ: 1800

അടച്ചത്: 1500

ബേക്കറികൾ: 600

നിർമ്മാണയൂണിറ്റുകൾ: 300

ബേക്കറികളും വലിയ പ്രതിസന്ധിയിലാണ്. പാചകവാതകം ലഭിച്ചില്ലെങ്കിൽ പലതും അടച്ചിടേണ്ടിവരും. തിങ്കളാഴ്ച ജില്ലാ സപ്ലൈ ഓഫീസറെ നേരിൽ കണ്ട് സംസാരിക്കും

-കെ.എം. ജോളിച്ചൻ,​

ജില്ലാ പ്രസിഡന്റ്,​

കേരള ബേക്കേഴ്സ് അസോസിയേഷൻ