ഇസ്രായേലിന് വമ്പൻ പിഴ ചുമത്തി ഫിഫ
നടപടി പലസ്‌തീന്റെ പരാതിയിൽ
സൂറിച്ച് : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിനും വംശീയാധിക്ഷേപത്തിനും ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് (ഐ.എഫ്.എ) ഭീമമായ പിഴ ചുമത്തി അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫ. 1,50,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 1 കോടി 76 ലക്ഷം രൂപ) ആണ് ഫിഫ ഐ.എഫ്.എയ്‌ക്ക് പിഴവിധിച്ചത്. പലസ്തീൻ ഫുട്ബോൾ അസോസിയേഷന്റെ പരാതി അന്വേഷിച്ചാണ് ഫിഫ ഐ.എഫ്.എയ്‌ക്ക് പിഴവിധിച്ചത്.
ഇസ്രായേലിലെ പ്രമുഖ ക്ലബായ ബീത്താർ ജെറുശലേമിന്റെ ആരാധകർക്കിടയിലെ വംശീയ അധിക്ഷേപങ്ങൾ തടയുന്നതിൽ ഐ.എഫ്.എ പരാജയപ്പെട്ടെന്ന് ഫിഫ കണ്ടെത്തി.അറബ് താരങ്ങൾക്കെതിരെ ബീത്താറിന്റെ ആരാധകർ നടത്തുന്ന വംശീയാധിക്ഷേപവും ഫുട്ബോൾ വേദികളിൽ സൈനീകവും രാഷ്ട്രീയവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന തടഞ്ഞില്ല എന്നും ഫിഫ ചൂണ്ടിക്കാട്ടി.
പിഴ കൂടാതെ ഇസ്രായേൽ ദേശീയ ടീമിന്റെ അടുത്ത മൂന്ന് മത്സരങ്ങളിൽ വിവേചന വിരുദ്ധ ബാനർ സ്റ്റേഡിയത്തിൽ എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രചരിപ്പിക്കുകയും വേണം. എന്നാൽ വെസ്റ്റ് ബാങ്കിൽ ഫുട്ബോൾ ക്ലബുകളെ അനുവദിച്ചതിന് ഇസ്രായേലിനെ ഫിഫയിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന പലസ്‌തീന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
രാജേഷിനും വിത്യയ്‌ക്കും സ്വർണം
തിരുവനന്തപുരം: കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നടന്ന ഇന്ത്യൻ ഓപ്പൺ 400 മീറ്റർ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ തമിഴ്‌നാടിന്റെ രാജേഷ് രമേശും വനിതാ വിഭാഗത്തിൽ തമിഴ്‌നാടിന്റെ തന്നെ വിത്യരാംരാജും സ്വണം നേടി.പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം എൻ.ഒ.ഇ.സിയിലെ ടി.എസ് മനു വെള്ലിയും ഡൽഹിയുടെ അമോജ് ജേക്കബ് വെങ്കലവും നേടി.വനിതാ വിഭാഗത്തിൽ കർണാടകയുടെ ജി.കെ വിജയകുമാരിക്കാണ് വെള്ലി. പൂവമ്മയ്ക്കാണ് (ഒ.എൻ.ജി.സി) വെങ്കലം.
ആൺകുട്ടികളുടെ അണ്ടർ 18,20 വിഭാഗങ്ങളിൽ കർണാടകയുടെ സയ്യിദ് സബീറും ബിഹാറിന്റെ പിയൂഷ് രാജും പൊന്നണിഞ്ഞു. വനിതകളുടെ ഇതേ വിഭാഗങ്ങളിൽ യഥാക്രമം മഹാരാഷ്ട്രയുടെ കാഷിഷ് ഭഗത്തും ഉത്തർപ്രദേശിന്റെ രേഷ്‌മയും സ്വർണം സ്വന്തമാക്കി.