ക്രൈസിസ് കടന്ന് കപ്പെടുക്കാൻ കൊൽക്കത്ത
നാലാം കിരീടം ലക്ഷ്യമിട്ട് ഐ.പി.എൽ പത്തൊമ്പതാം സീസണിന് ഒരുങ്ങുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കളത്തിലിറങ്ങും മുന്നേ നേരിടുന്നത് പ്രതിസന്ധികളുടെ പേസാക്രമണം. മിനി ലേലത്തിൽ 9.20 കോടിരൂപയ്ക്ക് സ്വന്തമാക്കിയ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്‌മാനെ റിലീസ് ചെയ്യാൻ നിർബന്ധിതരായ കൊൽക്കത്ത ടീമിന് അതിന് പിന്നാലെ പരിക്കിനെ തുടർന്ന് മൂന്ന് പ്രധാന പേസർമാരേക്കൂടി നഷ്‌ടമാകുന്ന അവസ്ഥയാണ്.
കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിൽ പേസ് ഡിപ്പാർട്ട്‌മെന്റിലെ പ്രാധന താരമായ ഹർഷിത് റാണയാണ് പരിക്കിനെ തുടർന്ന് ഈസീസൺ നഷ്‌ടമാകുമെന്ന് ഉറപ്പായ ആദ്യ പേസർ. നടുവേദനയിൽ നിന്ന് മുക്തനാകാത്ത മറ്റൊരു ഇന്ത്യൻ പേസർ ആകാശ്‌ദീപ് സിംഗിനും ഈ സീസൺ നഷ്‌ടമാകുമെന്ന് ഇന്നലെ റിപ്പോർട്ടുകൾ പുറത്തുവന്നു. മിനിലേലത്തിൽ 18 കോടിയ്‌ക്ക് ടീമിലെത്തിച്ച ശ്രീലങ്കൻ പേസർ മതീഷ പതിരാനയ്ക്ക് പരിക്ക് കാരണം സീസണിലെ ആദ്യഘട്ടമത്സരങ്ങൾ നഷ്‌ടമാകും.
മുസ്തഫിസുറിന് പകരം ട്വന്റി-20 ലോകകപ്പിൽ തിളങ്ങിയ സിംബാബ്‌വെയുടെ ഉയരക്കാരൻ പേസർ ബ്ലെസിംഗ് മുസറബനിയെ കൊൽക്കത്ത ടീമിലെത്തിച്ചിട്ടുണ്ട്.
അറിയാല്ലോ കൊൽക്കത്തയാണ്
ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ ഇത്രയും തിരിച്ചടികളുണ്ടെങ്കിലും ഒരിക്കലും എഴുതി തള്ളാവുന്ന ടീമല്ല കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഒറ്റയ്‌ക്ക് മത്സരത്തിന്റെ ഗതിമാറ്റാൻ കഴിയുന്ന സുനിൽ നരെയ്‌ൻ, വരുൺ ചക്രവർത്തി, ഫിൻ അലൻ,റിങ്കു സിംഗ്, ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയ്ക്ക് ടീമിലെത്തിച്ച കാമറൂൺ ഗ്രീൻ എന്നിവരെല്ലാം അണിനിരക്കുന്ന കൊൽക്കത്ത ഇത്തവണയും കിരീടത്തിൽക്കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ചിലതാരങ്ങൾക്ക് പരിക്കുണ്ടെങ്കിലും ഉളഅലവരെ വച്ച് മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനാകുപമെന്നും ഐ.പി.എല്ലിലെ ഏറ്റവും മികച്ച സ്‌പിൻ ഡിപ്പാർട്ട്‌മെന്റ് തങ്ങളുടേതാണെന്നുും കൊൽക്കത്തയുടെ ബൗളിംഗ് കോച്ച് ഡ്വെയിൻ ബ്രാവോ അഭിപ്രായപ്പെട്ടിരുന്നു.
2024ൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ചാമ്പ്യന്മാരായ കൊൽക്കത്ത കഴിഞ്ഞ സീസ ണിൽ എട്ടാം സ്ഥാനത്തേക്ക് കൂപ്പ്കുത്തി വീണിരുന്നു. അജിങ്ക്യ രഹാനെ ക്യാപ്‌ടനായി ഇത്തവണയും തുടരുകയാണെങ്കിലും പരിശീലക സ്ഥാനത്ത് ചന്ദ്രകാന്ത് പണ്‌ഡിറ്റിന് പകരം അഭിഷേക് നായരെ കൊണ്ടു വന്നു.
ലേലത്തിന് മുൻപ് 12പേരെ മാത്രം നിലനിറുത്തിയ കൊൽക്കത്ത ടീം മൊത്തത്തിൽ ഉടച്ചുവാർത്ത് പുത്തൻ കുതിപ്പിനാണ് ഒരുങ്ങുന്നത്. സീസണിന് മുന്നോടിയായുള്ള ലേലത്തിൽ റെക്കാഡ് തുകയ്‌ക്ക് ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ (25.20 കോടി രൂപ) സ്വന്തമാക്കിയ കൊൽക്കത്ത മതീഷ പതിരാന,മുസ്തഫിസുർ, ഫിൻ അലൻ,രചിൻ രവീന്ദ്ര, ടിം സെയ്‌ഫർട്ട്,രാഹുൽ ത്രിപതി എന്നിവരെയെല്ലാം ടീമിലെത്തിച്ചു.
കരുത്ത്
നരെയ്‌നെയും വരുണിനേയും പോലുള്ള മാച്ച് വിന്നർമാരുടെ സാന്നിധ്യവും മികച്ച ബാറ്റിംഗ് നിരയും ടീമിന്റെ കരുത്താണ്.
ദൗർബല്യം
പേസ് ഡിപ്പാർട്ട്മെന്റിൽ പ്രധാന താരങ്ങളുടെ അഭാവം. ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഒരേപോലെ തിളങ്ങുന്ന ആന്ദ്രേ റസൽ ഒഴിച്ചിട്ട ശൂന്യത. ബാറ്റിംഗിലെ അപ്രീതക്ഷിത തകർച്ചയും കഴിഞ്ഞ തവണ കൊൽക്കത്തയ്‌ക്ക് തലവേദനയായിരുന്നു.
3-തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എൽ ചാമ്പ്യന്മാരായി.
2012,2014,2024 എന്നീ വർഷങ്ങളിലായിരുന്നു കൊൽക്കത്ത ഐ.പി.എൽ കിരീടം നേടിയത്.
ടീം
ബാറ്റർമാർ
രഹാനെ (ക്യാപ്‌ടൻ),റിങ്കി സിംഗ്,അങ്ക്രിഷ് രഘുവംശി,മനീഷ് പാണ്ഡെ, കാമറൂൺ ഗ്രീൻ, രാഹുൽ ത്രിപാഠി,റോവ്‌മാൻ പവൽ.
വിക്കറ്റ് കീപ്പർമാർ - ഫിൻ അലൻ, തേജസ്വി സിംഗ്, സെയ്ഫർട്ട്.
ഓൾറൗണ്ടർമാർ-നരെയ്‌ൻ,രമൺദീപ്, രചിൻ,അനുകുൽ റോയ്, സ്വാർതക് രഞ്ജൻ,ദക്ഷ് കംറ.
ബൗളർമാർ-
മുസറബനി, വൈഭവ് അറോറ, ഉമ്രാൻ മാലിക്, കാർത്തിക് ത്യാഗി,പ്രശാന്ത് സോളങ്കി, ഹർഷിത് റാണ (പരിക്ക്), പതിരാന (പരിക്ക്),ആകാശ് ദീപ് (പരിക്ക്), വരുൺ ചക്രവർത്തി.