'കെഎസ്‌യു  പ്രവർത്തകർ  വീണാ ജോർജിന്റെ കഴുത്ത് ഞെരിച്ചെന്ന് വരെ പറഞ്ഞു, രാജീവ് ചന്ദ്രശേഖറിനെ   ബിജെപി  നൂലിൽ  കെട്ടിയിറക്കിയത്'

Sunday 22 March 2026 11:45 AM IST

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും വലിയ നുണയൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെഎസ്‌യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്ത് ഞെരിച്ചെന്ന് വരെ പറഞ്ഞത് എംവി ഗോവിന്ദനാണെന്നും ആ പ്രസ്താവന നോബേൽ സമ്മാനത്തിന് അയയ്ക്കാമെന്നും സതീശൻ പരിഹസിച്ചു.

പാലക്കാട്ടടക്കം 10 മണ്ഡലങ്ങളിൽ സിപിഎം- ബിജെപി ഡീലുണ്ടെന്ന് വി ഡി സതീശൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് പ്രതികരണവുമായി എം വി ഗോവിന്ദൻ അടക്കം രംഗത്തെത്തിയിരുന്നു. സിപിഎം - ബിജെപി ഡീൽ ആരോപണം അസംബന്ധമാണെന്നും വിഡി സതീശൻ നോബേൽ സമ്മാനം ലഭിക്കാനായി നുണ പറയുന്നയാളാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. രാവിലെ മുതൽ രാത്രിവരെ നുണ പറയുന്നുവെന്നും ഗോവിന്ദൻ വിമർശിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രതികരണവുമായി സതീശൻ രംഗത്തെത്തിയത്.

സിപിഎം - ബിജെപി ഡീൽ ആരോപണത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരും പ്രതികരിച്ചിരുന്നു. പരാജയ ഭീതിയിൽ സതീശൻ വായിൽ തോന്നുന്നതെല്ലാം വിളിച്ചു പറയുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതിനും സതീശൻ മറുപടി നൽകിയിട്ടുണ്ട്. കച്ചവടക്കാരൻ തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ചന്ദ്രശേഖറിനെ ബിജെപി നൂലിൽ കെട്ടിയിറക്കിയതാണെന്നും സതീശൻ പരിഹസിച്ചു. പാലക്കാട് സിപിഎം - ബിജെപി ഡീൽ എന്നതിൽ സംശയമില്ലെന്നും വി ഡി സതീശൻ ആവർത്തിച്ചു.