എൽദോസ് കുന്നപ്പിള്ളി പ്രചാരണത്തിനെത്തി
പെരുമ്പാവൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പെരുമ്പാവൂർ കോൺഗ്രസിൽ പുകഞ്ഞുകൊണ്ടിരുന്ന ഭിന്നതകൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ഹൈക്കമാൻഡ് ഇടപെടലിലൂടെ താത്കാലിക ശമനം. സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള കടുത്ത അമർഷത്തിലായിരുന്ന എൽദോസ് കുന്നപ്പിള്ളി, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ബെന്നി ബെഹനാൻ എം.പി തുടങ്ങിയവർ നടത്തിയ അനുനയ ചർച്ചകൾക്ക് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഒക്കൽ, വേങ്ങൂർ, അശമന്നൂർ മണ്ഡലം കൺവെൻഷനുകൾ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടി നേതൃത്വവുമായി പൂർണമായും സഹകരിക്കാതെ നിന്ന എൽദോസിനെ അനുനയിപ്പിക്കാൻ ഡി.സി.സി പ്രസിഡന്റ് സ്ഥാനം വരെ വാഗ്ദാനം ചെയ്തതായാണ് സൂചന. നിലവിലെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കൊച്ചിയിൽ സ്ഥാനാർത്ഥിയായ സാഹചര്യത്തിലാണ് വാഗ്ദാനം മുന്നോട്ടുവയ്ക്കപ്പെട്ടത്. എന്നാൽ സീറ്റ് ലഭിക്കാത്തതിലുള്ള കടുത്ത നിരാശയിൽ ആരുമായും സംസാരിക്കാൻ പോലും തയ്യാറാകാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു അദ്ദേഹം.