കേരളയിലെ ഗവേഷണ പ്രബന്ധങ്ങൾ കടത്തി

Monday 23 March 2026 12:50 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിൽ നിന്ന് പിഎച്ച്.ഡി, എം.ഫിൽ പ്രബന്ധങ്ങൾ കടത്തിയതായി ആരോപണം. കൂട്ടത്തോടെ സ്വകാര്യ സ്ഥാപനത്തിന് കൈമാറിയതായാണ് പരാതി. വകുപ്പ് അദ്ധ്യക്ഷൻ ഡോ. ഡാർവിന്റെ നേതൃത്വത്തിലാണ് പ്രബന്ധങ്ങൾ കടത്തിയതെന്ന് വൈസ് ചാൻസലർക്ക് പരാതി ലഭിച്ചു.

പതിറ്റാണ്ടുകളായി ഗവേഷകർ നടത്തിയ അധ്വാനത്തിന്റെ ഫലമായ 18 പ്രബന്ധങ്ങൾ ചട്ടം ലംഘിച്ച് ലൈബ്രറിയിൽ നിന്ന് പുറത്തെത്തിച്ചു. 'റഫറൻസ്" വിഭാഗത്തിലെ പ്രബന്ധങ്ങൾ പുറത്തു കൊണ്ടുപോകാൻ അനുമതിയില്ല. ലൈബ്രറി ജീവനക്കാരുടെ എതിർപ്പവഗണിച്ച് വകുപ്പ അദ്ധ്യക്ഷൻ തന്റെ പദവി ദുരുപയോഗം ചെയ്ത് ഒരു ദിവസം തന്നെ 18 പ്രബന്ധങ്ങൾ സ്വന്തം പേരിൽ ഇഷ്യൂ ചെയ്യിപ്പിക്കുകയായിരുന്നു. ആദിവാസി ഭാഷകളെക്കുറിച്ചുള്ള അപൂർവ്വ ഗവേഷണ ഫലങ്ങളാണ് ഇതിൽ ഭൂരിഭാഗവും.