സി.പി.എം - ബി.ജെ.പി. ഡീൽ ആരോപണം അസംബന്ധം: ഗോവിന്ദൻ

Monday 23 March 2026 12:39 AM IST

സതീശൻ നുണയുടെ ഹോൾസെയിൽ ഡീലർ : ഗോവിന്ദൻ

കണ്ണൂർ: പാലക്കാട് എൽ.ഡി.എഫ്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സി.പി.എം -ബി.ജെ.പി. ഡീലുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നുണ പറയുന്നതിൽ നൊബേൽ സമ്മാനം നൽകുന്നുണ്ടെങ്കിൽ അത് സതീശനായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. രാവിലെ മുതൽ രാത്രി വരെ നുണ പറയുന്ന പ്രതിപക്ഷ നേതാവായി സതീശൻ അധഃപതിച്ചു. അതുകൊണ്ടുതന്നെ ആ പരാമർശങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ല. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ.

110 സീറ്റ് ലക്ഷ്യം;

മൂന്നാം ടേം ഉറപ്പ്

കേരളത്തിൽ 110 സീറ്റാണ് ഉന്നം വയ്ക്കുന്നതെന്നും എൽ.ഡി.എഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ജനങ്ങൾ അത്തരത്തിലൊരു വിധിയെഴുതും യു.ഡി.എഫിലെ പടലപ്പിണക്കം ഇനിയും പരിഹരിക്കാൻ സാധിച്ചിട്ടില്ല. അഞ്ചര ലക്ഷം മെമ്പർമാരും രണ്ടര ലക്ഷം അനുഭാവി ഗ്രൂപ്പുകളും അതിന്റെ എത്രയോ ഇരട്ടിപ്പേരും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒപ്പവും നിൽക്കുന്നതിൽ നിന്ന് അഞ്ചോ ആറോ പേർ പുറത്തു പോയാൽ അവരാണ് പാർട്ടി എന്നാണോ ധാരണ?.യു.ഡി.എഫിന് കേരളത്തെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാ വികസനവും മുടക്കിയവരാണവർ. കഴിഞ്ഞ 10 കൊല്ലം പ്രതിപക്ഷം ഒന്നും ചെയ്തില്ല. കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയ വിഷയത്തിൽ 'പ്രതീക്ഷിച്ചത് കിട്ടാത്തതുകൊണ്ടാവും; അദ്ദേഹം അവിടെ നിന്ന് തന്നെ വന്നതല്ലേ' ഗോവിന്ദൻ പറഞ്ഞു.