എൽ.ഡി.എഫ് വിട്ട് ലീഗിലേക്ക് മടങ്ങി കാരാട്ട് റസാക്ക്
കോഴിക്കോട്: ലീഗിൽ നിന്ന് എൽ.ഡി.എഫിലെത്തി കൊടുവള്ളിയിൽ ഇടതു സ്വതന്ത്രനായി വിജയിച്ച കാരാട്ട് റസാക്ക് വീണ്ടും ലീഗിൽ ചേർന്നു. ഇന്നലെ പാണക്കാട്ടെത്തി സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
കൊടുവള്ളിയിൽ മത്സരിക്കുന്ന ലീഗ് സ്ഥാനാർത്ഥി പി.കെ ഫിറോസും എം.കെ. മുനീറും ഒപ്പമുണ്ടായിരുന്നു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് റസാക്ക് ലീഗ് വിട്ടത്. തുടർന്ന് ഇടത് സ്വതന്ത്രനായി ജയിച്ചു. ലീഗിലെ എം.എ റസാക്കിനെ 571 വോട്ടുകൾക്കാണ് തോൽപ്പിച്ചത്. അതിന് മുമ്പ് 2006ൽ പി.ടി.എ റഹീമിലൂടെ കെ. മുരളീധരനെ തോൽപ്പിച്ച് എൽ.ഡി.എഫ് മണ്ഡലം പിടിച്ചിരുന്നു. ലീഗിൽ നിന്ന് തെറ്റിപ്പിരിഞ്ഞാണ് റഹീമും എൽ.ഡി.എഫിലെത്തിയത്. ഈ രണ്ട് അട്ടിമറി വിജയങ്ങളൊഴിച്ചാൽ യു.ഡി.എഫിന് സ്വാധീനമുള്ള മണ്ഡലമാണ് കൊടുവള്ളി. മണ്ഡലം 2021ൽ ഡോ.എം.കെ. മുനീറിലൂടെയാണ് ലീഗ് തിരിച്ചു പിടിച്ചത്. കാരാട്ട് റസാക്കായിരുന്നു എതിരാളി. എൽ.ഡി.എഫിലെ ചിലർ പാലം വലിച്ചതിനെ തുടർന്നാണ് താൻ തോറ്റതെന്ന് റസാക്ക് ആരോപിച്ചിരുന്നു. തുടർന്ന് ലീഗിലേക്ക് തിരിച്ചുപോകാൻ ശ്രമിച്ചെങ്കിലും ലീഗ് നേതാക്കളിൽ ചിലരുടെ എതിർപ്പിനെ തുടർന്ന് സംസ്ഥാന നേതൃത്വം പച്ചക്കൊടി വീശിയിരുന്നില്ല.
റസാക്കിന്റെ തിരിച്ചു പോക്ക് എൽ.ഡി.എഫിനെ ബാധിക്കില്ലെന്നാണ് സി.പി.എം വിശദീകരണം. ആർ.ജെ.ഡിയിലെ സലീം മടവൂരാണ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി. പ്രതീക്ഷിച്ചത് കിട്ടാത്തതാകാം റസാക്കിൻ്റെ മടങ്ങിപ്പോക്കിന് കാരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.