പത്ത് സീറ്റിൽ സി.പി.എം - ബി.ജെ.പി ഡീൽ: സതീശൻ

Monday 23 March 2026 12:47 AM IST

പറവൂർ: ബി.ജെ.പി -സി.പി.എം ഡീലിനു തെളിവാണ് പാലക്കാട് മണ്ഡലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കോൺഗ്രസ് 18,000 വോട്ടിന് ജയിച്ച ഇവിടെ, ബി.ജെ.പിയെ ജയിപ്പിക്കാൻ ദുർബല സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന തന്ത്രമാണ് എൽ.ഡി.എഫ് പയറ്റുന്നത്. പത്ത് സീറ്റുകളിൽ ബി.ജെ.പി - സി.പി.എം സഖ്യമുണ്ട്. ആ മണ്ഡലങ്ങളിൽ യു.ഡി.എഫ് പ്രത്യേക ശ്രദ്ധ നൽകും. ട്വന്റി 20 ഉൾപ്പെടെയുള്ള ദുർബല കക്ഷികൾക്ക് എൻ.ഡി.എ സീറ്റുകൾ വാരിക്കോരി നൽകിയത് സി.പി.എമ്മുമായുള്ള ധാരണ പ്രകാരമാണെന്ന് സതീശൻ ആരോപിച്ചു.

ബി.ജെ.പി കേരളത്തിൽ കെട്ടിയിറക്കിയ കച്ചവടക്കാരനായ രാജീവ് ചന്ദ്രശേഖർ കോൺഗ്രസിനെ രാഷ്ട്രീയം പഠിപ്പിക്കേണ്ട.

കേരളത്തിലെ ഏറ്റവും വലിയ നുണയന്മാരിലൊരാളാണ് എം.വി. ഗോവിന്ദൻ. കെ.എസ്.യുക്കാർ മന്ത്രി വീണാ ജോർജിന്റെ കഴുത്ത് പിടിച്ച് തിരിച്ചെന്ന നുണ നൊബേൽ സമ്മാനത്തിന് അയച്ചാൽ മറ്റാർക്കും സമ്മാനം കിട്ടില്ല.

മുഖ്യമന്ത്രി മാന്യമായി

സംസാരിക്കണം

ജി. സുധാകരന്റെ നിലപാട് ചെറ്റത്തരമെന്ന് പറഞ്ഞ മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം. കപ്പുമായി വന്ന മുഖ്യമന്ത്രി അവൾക്കൊപ്പമല്ല, അവനൊപ്പമാണ്. മുഖ്യമന്ത്രിക്ക് ഗണേശ് കുമാറിന്റേത് വെറും കുടുംബപ്രശ്‌നമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കുടുംബപ്രശ്‌നത്തിന്റെ പേരിൽ ഗണേശ് കുമാറിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് പിണറായി. ഇവരോടൊക്കെ കാലവും ജനവും കണക്കു ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.