ഭായിമാർ പറ്റിച്ച പണി,​ പെരുന്നാളിന് അടച്ച ഹോട്ടലുകൾ പലതും തുറന്നില്ല

Monday 23 March 2026 1:46 AM IST

കോട്ടയം : പാചകവാതക ക്ഷാമത്തിന് പുറമേ ബംഗാളിൽ തിരഞ്ഞെടുപ്പും വന്നതോടെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. പെരുന്നാൾ പ്രമാണിച്ച് പോയ ഒരു വിഭാഗം തൊഴിലാളികൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. വോട്ട് ചെയ്യാൻ നാട്ടിൽ പോകാൻ ഒട്ടേറെ തൊഴിലാളികൾ സന്നദ്ധരായിട്ടുണ്ട്. ഇവർ തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്തത് ഹോട്ടലുടമകളെ വെട്ടിലാക്കുന്നു. ജില്ലയിൽ നൂറിലെറെ ഹോട്ടലുകളാണ് അടച്ചത്. അതിലേറെ ഹോട്ടലുകൾ പൂട്ടലിന്റെ വക്കിലാണ്. പെരുന്നാൾ ആഘോഷത്തിനായി കഴിഞ്ഞ ദിവസം അടച്ച ഹോട്ടലുകളിൽ പലതും തുറന്നില്ല. ബദൽ മാർഗം കണ്ടെത്തി തുറക്കാമെന്നാണ് ഉടമകളുടെ കണക്കുകൂട്ടൽ. എന്നാൽ തൊഴിലാളികളെ കിട്ടുമോയെന്നതാണ് ആശങ്ക. മലയാളികൾ ഈ മേഖലയിൽ കുറവാണ്. ഏറെയും അന്യസംസ്ഥാനക്കാർ. സ്ഥിരമായി ഒരു സ്ഥലത്ത് ജോലിയ്ക്ക് നിൽക്കുന്ന പതിവില്ലാത്തതാണ് പ്രശ്നം. ഹോട്ടലുകൾ പൂട്ടിയെങ്കിലും ശമ്പളവും ചെലവും നൽകി ഇവരെ പിടിച്ചു നിറുത്തുന്ന ഉടമകളുമുണ്ട്.

അൽഫാമിന് ആശ്രയം അന്യസംസ്ഥാനക്കാർ

പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ കനലിൽ ചുട്ടെടുക്കുന്ന അൽഫാം പോലെയുള്ള വിഭവങ്ങളെയാണ് ഹോട്ടലുകാർ പ്രോത്സാഹിപ്പിക്കുന്നത്. കറികൾ ചൂടോടെ നിറുത്തുന്നതിനായി മണിക്കൂറുകൾ തീ കത്തിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ അറക്കപ്പൊടി നിറച്ച് ഉപയോഗിക്കുന്ന കുറ്റി അടുപ്പുകൾ കൂടുതൽ ഹോട്ടലുകാർ ഉപയോഗിച്ചു തുടങ്ങി. കനലിൽ ചുട്ടെടുക്കുന്ന വിഭവങ്ങൾ പാകം ചെയ്യാൻ അന്യസംസ്ഥാനത്തൊഴിളാകളാണ് വിദഗ്ദ്ധർ.

പൂട്ടലിന്റെ വക്കിൽ ബോർമകൾ

 പാചക വാതക പ്രതിസന്ധിയിൽ ബോർമകൾ

 ബദൽ സംവിധാനം ഒരുക്കാൻ സൗകര്യമില്ല

 ചെറുകടികളും പലഹാരങ്ങളും ഒഴിവാക്കി തുടങ്ങി

''നിർമ്മാണ മേഖലയിലും, ഹോട്ടൽ മേഖലയിലുമാണ് പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നത്. ഹോട്ടലുകളിൽ സപ്ലൈയും, പാചകവും ഇവരാണ് നടത്തുന്നത്. കൂടുതൽ ശമ്പളം കൊടുത്താലും മലയാളികളെ കിട്ടാനില്ലാത്തതിനാൽ തൊഴിലാളി ക്ഷാമം എങ്ങനെ പരിഹരിക്കുമെന്നതാണ് ആശങ്ക.

-ഹോട്ടലുടമകൾ