ഫ്രിഡ്‌ജിനുള്ളിൽ മൂന്നുമാസം പ്രായമായ ഭ്രൂണം; സംഭവം കൊടുങ്ങല്ലൂരിൽ
തൃശൂർ: കൊടുങ്ങല്ലൂരിൽ ഫ്രിഡ്‌ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ളാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിൽ നിന്നുമാണ് മൂന്നുമാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയത്. ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ചനിലയിലായിരുന്നു. ഗർഭിണിയായിരുന്നെന്നും മാസം തികയാതെ പ്രസവിച്ചതാണെന്നുമാണ് യുവതിയുടെ മൊഴി. 23കാരനും 28കാരിയുമാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഭ്രൂണം കണ്ടെത്തിയത്. കഴിഞ്ഞ ഇരുപതാം തീയതി രാത്രി കടുത്ത വയറുവേദന അനുഭവപ്പെട്ടെന്നും പിന്നാലെ ഫ്ലാറ്റിലെ ടോയ്ലറ്റിൽ വച്ച് കുഞ്ഞ് പുറത്തുവന്നെന്നുമാണ് യുവതിയുടെ മൊഴി. നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്ന തനിക്ക് പ്രസവശേഷം ഭ്രൂണം എങ്ങനെ കെെകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നാണ് പൊലീസിനോട് യുവതി പറഞ്ഞത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ സംഭവത്തിലെ ദുരൂഹത നീങ്ങുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.