വോട്ടിംഗ് മെഷീനുകളുടെ സ്കാനിംഗ് ആദ്യഘട്ടം പൂർത്തിയായി
കോഴിക്കോട്: വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട സ്കാനിംഗ് പൂർത്തിയായി. ആദ്യതല പരിശോധന പൂർത്തിയാക്കി സ്റ്റോർ റൂമിൽ സൂക്ഷിച്ച മെഷീനുകളാണ് മണ്ഡലാടിസ്ഥാനത്തിൽ വേർതിരിച്ച് സ്കാനിംഗ് നടത്തുന്നത്. ഒരോ മണ്ഡലത്തിലെയും ഉദ്യോഗസ്ഥർ മെഷീനുകൾ ഏറ്റുവാങ്ങി സ്കാനിംഗ് പൂർത്തിയാക്കി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സ്കാനിംഗിനു ശേഷം തരംതിരിച്ച മെഷീനുകൾ 25ന് മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി മണ്ഡലത്തിൽ ക്രമീകരിച്ച വെയർഹൗസിലേക്ക് മാറ്റും.
ഹരിതചട്ടം പാലിക്കണം
കോഴിക്കോട്: വോട്ടെണ്ണൽ വരെ എല്ലാ പ്രചാരണ പരിപാടികളിലും ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് തടയാനും നിയമനടപടികൾ സ്വീകരിക്കാനുമായി ജില്ലാതലത്തിൽ ഗ്രീൻ പ്രോട്ടോകോൾ എൻഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും. തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും വിതരണം ചെയ്യുക. എല്ലാ ബൂത്തുകളെയും ഹരിത ബൂത്തുകളാക്കും. വോട്ടെടുപ്പിന് ശേഷം മാലിന്യം ഹരിതകർമ്മസേന മുഖേന കേരള കമ്പനിക്ക് കൈമാറണം. ആവശ്യമായ സ്ഥലങ്ങളിൽ മാലിന്യം തരംതിരിക്കാൻ ബിന്നുകൾ ഒരുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്ന ഐ.ഡി കാർഡ്, പേന തുടങ്ങിയവ പ്രകൃതി സൗഹൃദമായിരിക്കും. എല്ലാ ബൂത്തുകളിലും ഹരിത കർമ്മസേനയുണ്ടാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തിനകം ബൂത്തുകൾ വൃത്തിയാക്കും.