വെള്ളാപ്പള്ളിക്കെതിരായ വിധി: സിംഗിൾ ബെഞ്ചിന് പിഴവ്, അയോഗ്യത ഉത്തരവിന് സ്റ്റേ
കൊച്ചി: എസ്.എൻ.ഡി.പി യോഗം ഭാരവാഹികളായി തുടരുന്നതിന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും
മറ്റും അയോഗ്യത കൽപ്പിച്ച വിധി പറയാൻ സിംഗിൾ ബെഞ്ച് ആധാരമാക്കിയത് യോഗം തിരഞ്ഞെടുപ്പിലെ വോട്ടവകാശവുമായി ബന്ധപ്പെട്ട 2022 ജനുവരി 24ലെ അതേ ബെഞ്ചിന്റെ ഉത്തരവാണ്. ഇത് ഡിവിഷൻ ബെഞ്ച് പിന്നീട് റദ്ദാക്കിയതാണ്. യോഗത്തിന് ബാധകമായത് കേന്ദ്ര കമ്പനി നിയമമാണോ എന്നതിൽ കേന്ദ്രസർക്കാർ ഇരു വിഭാഗങ്ങളെയും കേട്ട് തീരുമാനമെടുക്കാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇക്കാര്യം പരാമർശിക്കുന്നുണ്ടെങ്കിലും അത് കണക്കിലെടുക്കാതെയാണ് സിംഗിൾബെഞ്ച് ഉത്തരവിട്ടത്. യോഗം ഭരണനിർവഹണത്തിന് ഒരു സ്കീം രൂപീകരിക്കണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്ന ഉത്തരവും അന്നത്തെ വിധിയിൽ പരിഗണിച്ചു. ഇത് അനുചിതമായെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാന ഡിൻ നിർബന്ധമാണെന്ന മുൻ ഉത്തരവോടെ യോഗത്തിന്റെ എല്ലാ ഡയറക്ടർമാരും അയോഗ്യരാകുന്ന സ്ഥിതിയുണ്ടായിരുന്നു. പൊതുയോഗം ചേർന്ന് പുതിയ ഡയറക്ടർമാരെ തിരഞ്ഞെടുക്കുന്നതു വരെ താത്ക്കാലിക ഡയറക്ടർമാരെ നിയമിക്കാൻ സർക്കാരിനോടും നിർദ്ദേശിച്ചിരുന്നു. പ്രൊഫ. എം.കെ. സാനുവും മറ്റും ഫയൽ ചെയ്ത ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.എസ്.എൻ.ഡി.പി യോഗത്തിനും വെള്ളാപ്പള്ളിക്കും വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ കെ. പരമേശ്വർ, ഹൈക്കോടതി അഭിഭാഷകരായ സന്തോഷ് മാത്യു, എൽവിൻ പീറ്റർ, എ.എൻ. രാജൻ ബാബു എന്നിവർ ഹാജരായി.