രാജീവ് ചന്ദ്രശേഖർ സത്യവാങ്ങ്മൂലത്തിൽ ആഢംബരവീട് കാട്ടിയില്ലെന്ന്
□കോൺഗ്രസ് പരാതി നൽകി
തിരുവനന്തപുരം: നാമ നിർദ്ദേ പത്രികയിലെ സത്യവാങ്മൂലത്തിൽ ശരിയായ ആസ്തിവിവരങ്ങൾ മറച്ചു വച്ചതായി നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ കോൺഗ്രസ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. 200 കോടിയുടെ ആഡംബരബംഗ്ളാവിന്റെ വിവരം സത്യവാങ്മൂലത്തിൽ ചേർത്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
ബെംഗളൂരുവിലെ കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49,000ചതുരശ്രഅടി വിസ്തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവിന്റെ കാര്യമാണ് മറച്ചുവച്ചത്. 111.11കോടി രൂപയുടെ ആസ്തിയാണ് രാജീവ് ചന്ദ്രശേഖറിനും ഭാര്യയ്ക്കുമുള്ളതെന്നാണ് സത്യവാങ്മൂലത്തിലുള്ളത്.ഇതിൽ രാജീവ് ചന്ദ്രശേഖറിന് 93.88കോടിയും ഭാര്യക്ക് 18.10കോടിയുമാണ് ആസ്തി.2024ലെ സത്യവാങ്മൂലത്തിൽ ഈ സ്വത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
കർണാടകയിലെ കോറമംഗലയിൽ 15.07കോടി വില മതിക്കുന്ന 9600 ചതുരശ്ര അടിയുടെ വീട്, 369.12ഗ്രാം സ്വർണവും വജ്രവും ഉൾപ്പെടെ 3.58കോടിയുടെ ആഭരണങ്ങൾ, 10,000രൂപ വിലമതിക്കുന്ന 1942 മോഡൽ കാർ, പലിശ ഇനത്തിൽ ലഭിച്ച 5ലക്ഷം രൂപ,ഓഹരികളിലും കടപ്പത്രങ്ങളിലും ബോണ്ടുകളിലുമായി 35.83കോടിയുടെ നിക്ഷേപം, ബാങ്കുകളിൽ 4.37കോടിയുടെ സ്ഥിരനിക്ഷേപം,സ്ഥാപനങ്ങൾ വഴി വായ്പയായി നൽകിയ 34.96കോടി എന്നിവയാണു സ്വത്തുക്കൾ. കൈവശം 64,100 രൂപയും.ആദായനികുതി വകുപ്പിൽ സമർപ്പിച്ചറിട്ടേൺ പ്രകാരം പ്രതിവർഷ വരുമാനം 92.91 ലക്ഷംരൂപയാണ്. ഭാര്യ അഞ്ജുവിന് 60.50ലക്ഷവും. 9.08കോടിയുടെ ആഭരണങ്ങളടക്കം ഭാര്യയുടെ ആകെ സ്വത്ത് 18.10കോടിയാണ്. കൈവശം 3.40ലക്ഷം രൂപയുമുണ്ട്. വായ്പകൾ ഉൾപ്പെടെ രാജീവിന് 107.39 കോടിയുടെയും ഭാര്യയ്ക്ക് 1.62 കോടിയുടെയും ബാധ്യതകളാണുള്ളത്.