മുഖ്യമന്ത്രിയും മോഹൻലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് അറിയണോ? സർക്കാർ ഫണ്ടിൽ നിന്ന് പൊടിച്ചത് ലക്ഷങ്ങൾ

Tuesday 24 March 2026 10:01 AM IST

തിരുവനന്തപുരം: നടൻ മോഹൻലാൽ മുഖ്യമന്ത്രിയുമായി നടത്തിയ അഭിമുഖത്തിന് ഉപയോഗിച്ചത് സർക്കാർ ഫണ്ടെന്ന് വിവരം. 11,21,000 രൂപയാണ് അഭിമുഖത്തിനായി ചെലവായത്. ഈ തുക മുഴുവൻ സർക്കാർ ഫണ്ടിൽ നിന്ന് ഉപയോഗിച്ചുവെന്നാണ് വിവരാവകാശപ്രകാരം വ്യക്തമാകുന്നത്. എന്നാൽ, സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും വിവരാവകാശ പകർപ്പിൽ പറയുന്നു. തിരുവല്ല സ്വദേശി റിജോ വള്ളംകുളം ആണ് വിവരാവകാശ രേഖ പുറത്തുവിട്ടത്.

'കണ്ടും മിണ്ടിയും ഇരുവർ' എന്നായിരുന്നു അഭിമുഖത്തിന്റെ പേര്. രണ്ട് ദിവസമെടുത്ത് ക്ലിഫ് ഹൗസിൽ ചിത്രീകരിച്ച അഭിമുഖമാണിത്. അഭിമുഖത്തിന്റെ ടീസർ ഏറെ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്‌ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. എന്നാൽ, പിആർ സ്റ്റണ്ട് എന്നാണ് പ്രതിപക്ഷം അഭിമുഖത്തെ പരിഹസിച്ചത്. മോഹൻലാലും പിണറായിയും തമ്മിലുള്ള വ്യക്തിബന്ധമാണ് അഭിമുഖത്തിന് പിന്നിലെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം.

പ്രശസ്‌ത സംവിധായകൻ ടി കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഭിമുഖത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് എത്തിയപ്പോൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കിടെയാണ് ഇത്തരമൊരു പരിപാടിയെക്കുറിച്ച് പിണറായി വിജയൻ മോഹൻലാലിനോട് സൂചിപ്പിച്ചത്. അത് മോഹൻലാൽ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു. മുമ്പ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയുമായി മോഹൻലാൽ ഇത്തരത്തിലൊരു അഭിമുഖം നടത്തിയിട്ടുണ്ട്.