പ്രവാസികൾക്ക് പണികിട്ടി, അപ്രതീക്ഷിത മാറ്റങ്ങൾ; കൊവിഡ് കാലത്തെ അതേ നീക്കവുമായി യുഎഇ
അബുദാബി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുഎഇയിലുടനീളമുള്ള സ്‌കൂളുകളിൽ പുതിയ മാറ്റം. ഈ അക്കാഡമിക് ടേം ഓൺലൈനായിട്ടാണ് സ്‌കൂളുകൾ പുനരാരംഭിച്ചത്. ഇതോടെ തിരിച്ചടിയായത് മാതാപിതാക്കൾക്കാണ്. കുട്ടികളെ പഠിക്കാൻ സഹായിക്കേണ്ടതിനാൽ ജോലി സമയങ്ങളിൽ പോലും മാതാപിതാക്കൾക്ക് മാറ്റം വരുത്തേണ്ടതായി വരുന്നു.
കുട്ടികളുടെ ഉൾപ്പെടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകിക്കൊണ്ടാണ് യുഎഇ ഏപ്രിൽ മൂന്ന് വെള്ളിയാഴ്‌ച വരെ എല്ലാ വിദ്യാർത്ഥികൾക്കും പഠനം ഓൺലൈനിലൂടെയാക്കിയിരിക്കുന്നത്. അതിനാൽ മാർച്ച് 22ന് വെക്കേഷൻ അവസാനിച്ചെങ്കിലും കുട്ടികൾ ഇപ്പോഴും വീട്ടിൽ തുടരുകയാണ്. മാതാപിതാക്കൾക്ക് അവരുടെ ദിനചര്യകൾ പുനക്രമീകരിക്കേണ്ടി വന്നു.
ഭൂരിഭാഗംപേരും കുട്ടികളെ നോക്കാൻ താൽക്കാലികമായി ജോലിക്കാരെ ആശ്രയിച്ചിരിക്കുകയാണ്. മറ്റുചിലർ വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്തു. ജോലിക്കിടെ ഓൺലൈൻ ക്ലാസിലിരിക്കുന്ന കുട്ടികളെയും ശ്രദ്ധിക്കേണ്ടത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് പ്രവാസികൾ ഉൾപ്പെടെ ഭൂരിഭാഗവും പറയുന്നത്.
അതേസമയം, വീട്ടിലിരുത്തി കുട്ടികളെ പഠിപ്പിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മാതാപിതാക്കൾ പറയുന്നു. 'പഠിക്കാനായി കുട്ടിയെ മുറിയിലിരുത്തിയ ശേഷം അടുക്കളയിൽ ഞാൻ ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് ജോലിത്തിരക്കിലായിരുന്നു. വലിയൊരു ശബ്‌ദം കേട്ട് നോക്കിയപ്പോൾ മുറി അടച്ചിരിക്കുന്നു. ഭയന്നുപോയി. തുറന്നപ്പോൾ മകൻ ഫുട്‌ബോൾ കളിക്കുന്നു. ടീച്ചർ ഒരു ടാസ്‌ക് കൊടുത്തെങ്കിലും അത് ചെയ്യാതെയാണ് അവൻ ഫുട്‌ബോൾ കളിക്കാനിറങ്ങിയത്. കുട്ടികൾ വികൃതികളാണ്. ഓൺലൈൻ ക്ലാസ് അധികനാൾ നീണ്ടാൽ അവർക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കില്ല', യുഎഇയിൽ താമസിക്കുന്ന ലൂസി ഗ്രാൻഡ് പറഞ്ഞു.