സ്വര്‍ണം വാങ്ങിയിരുന്നവര്‍ 'ഒരു തീരുമാനമെടുത്തു'; അതോടെ വിലയും താഴെപ്പോയി

Tuesday 24 March 2026 10:07 PM IST

ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിലെ ഇന്നത്തെ (മാര്‍ച്ച് 24) വില 1,02,920 രൂപയാണ്. ജനുവരി 29ലെ സ്വര്‍ണവിലയായ 1,31,160 രൂപയാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്ക്. ഇതില്‍ നിന്നും 28,240 രൂപ കുറവിലാണ് നിലവിലെ വ്യാപാരം നടക്കുന്നത്. സ്വര്‍ണ വില താഴെപ്പോകാന്‍ നിരവധി കാരണങ്ങളാണുള്ളത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ വാങ്ങിക്കൂട്ടിയതാണ് വില വര്‍ദ്ധനവിന്റെ ഘട്ടത്തിലും ഡിമാന്‍ഡ് കുറയാത്തതിന് പിന്നില്‍.

പശ്ചിമേഷ്യയില്‍ യുദ്ധ സാഹചര്യമുണ്ടായ ആദ്യ ദിനങ്ങളില്‍ സ്വര്‍ണം കുതിച്ചെങ്കിലും പ്രതീക്ഷിച്ചതിലും വേഗം താഴേക്ക് വരികയായിരുന്നു. എണ്ണ വില കൂടാന്‍ തുടങ്ങിയതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ എണ്ണക്കമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ തുടങ്ങിയതാണ് ഒരു കാരണം. എന്നാല്‍ അത് മാത്രമല്ല സ്വര്‍ണ വില കുറയാന്‍ കാരണം. അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിച്ചതും സ്വര്‍ണത്തിന് തിരിച്ചടിയായി. സ്വര്‍ണത്തിന് ഇപ്പോള്‍ ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. വില കൂടാന്‍ കാരണമായ 'കരുതല്‍ പര്‍ച്ചേസ്' ലാഭമെടുപ്പിന്റെ പാതയിലേക്ക് എത്തിയിട്ടുണ്ട്.

യുദ്ധം ഭയന്ന് നിക്ഷേപകര്‍ നേരത്തെ തന്നെ വന്‍ തോതില്‍ സ്വര്‍ണം വാങ്ങി കൂട്ടിയിരുന്നു. ഡിമാന്‍ഡ് നേരത്തെ തന്നെ പൂര്‍ത്തിയായതിനാല്‍ പുതിയ വാങ്ങലുകാരുടെ കുറവും വിലയിടിവിന് കാരണമായി. നിക്ഷേപകര്‍ ലാഭം പ്രതീക്ഷിച്ച് വാങ്ങിക്കൂട്ടിയവ വില്‍ക്കാന്‍ തുടങ്ങിയതോടെ വില കുറയാനുള്ള ട്രെന്‍ഡിലേക്ക് സ്വര്‍ണം വീഴുകയും ചെയ്തു. വില കൂടിയപ്പോള്‍ സ്വര്‍ണം വാങ്ങിക്കൂട്ടാനായിരുന്നു തിരക്ക്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക നേട്ടമാണ് പലരേയും അതിന് പ്രേരിപ്പിച്ചത്.

അതേസമയം, വില കുറയുന്നത് ശാശ്വതമായ കാര്യമല്ലെന്നും ഇപ്പോഴത്തെ മാര്‍ക്കറ്റിന്റെ അടിസ്ഥാനത്തിലുള്ള ഒരു താത്കാലിക പ്രവണത മാത്രമാണെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. യുദ്ധ സാഹചര്യം മാറുകയും ക്രൂഡ് ഓയില്‍ വില സാധാരണനിലയിലേക്ക് എത്തുകയും ചെയ്താല്‍ സ്വര്‍ണം വീണ്ടും കുതിപ്പ് തുടരാനുള്ള സാദ്ധ്യതയും വിദഗ്ദ്ധര്‍ മുന്നോട്ട് വയ്ക്കുന്നു.