ആരോഗ്യവതിയായി ദിയ വീട്ടിലേക്ക്; കിംസിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം

Wednesday 25 March 2026 1:32 AM IST

തിരുവനന്തപുരം: കൊല്ലം സ്വദേശി 10 വയസ്സുകാരി ദിയയ്ക്ക് പുനർജന്മമേകി കിംസ് ഹെൽത്തിൽ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. തെക്കൻ കേരളത്തിലെ സ്വകാര്യ ആശുപത്രിയിൽ നടക്കുന്ന ആദ്യ ഹൃദയംമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൂടിയാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച 36 കാരന്റെ ഹൃദയം ജന്മനാ ഹൃദയസംബന്ധമായ അസുഖമുള്ള ദിയയ്ക്ക് പുതുജീവനേകുകയായിരുന്നു. ജന്മനാതന്നെ ഹൃദയത്തിന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം പമ്പ്‌ചെയ്യാൻ കഴിയാതിരിക്കുകയും ശ്വാസകോശത്തിൽ ഉയർന്ന സമ്മർദ്ദമുണ്ടാകുകയും ചെയ്യുന്ന 'റിസ്ട്രിക്ടീവ് കാർഡിയോ മയോപ്പതി' ആയിരുന്നു ദിയയ്ക്ക്. കിംസിൽ ചികിത്സയ്ക്കെത്തിയശേഷം പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ.സൗമ്യ രമണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹൃദയമാറ്റശസ്ത്രക്രിയമാത്രമാണ് പോംവഴിയെന്ന് കണ്ടെത്തി. മൂന്നരമണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയ്ക്കുശേഷം ദിയ രണ്ടാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ഡിസ്ചാർജ്ജ് ചെയ്തത്. ഇനി പഠനവും വായനയും ചിത്രരചനയുമായി ദിയയ്ക്ക് സാധാരണ ജീവിതം നയിക്കാനാവും.

കരൾ, വൃക്ക, പാൻക്രിയാസ് തുടങ്ങി വിവിധ അവയവമാറ്റ ശസ്ത്രക്രിയകൾ വർഷങ്ങളായി നടക്കുന്ന കിംസിന്റെ മൾട്ടി ഓർഗൺ ട്രാൻസ്‌പ്ളാന്റ് പ്രോഗ്രാം പുതിയ നാഴികക്കല്ല് പിന്നിടുകയാണെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ഐ. സഹദുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടാമതൊരു ഹൃദയമാറ്റ ശസ്ത്രക്രിയകൂടി കിംസിൽ നടത്തിക്കഴിഞ്ഞു. ഇതിന് വിധേയനായ വ്യക്തി നിരീക്ഷണത്തിലാണ്. രണ്ട് ഹൃദയമാറ്റ ശസ്ത്രക്രിയകളും സൗജന്യമായാണ് നടത്തിയത്. വിലകൂടിയ മരുന്നുകളടക്കം വേണ്ടിവരുന്നതിനാൽ സ്വകാര്യ മേഖലയിൽ 25 മുതൽ 30 ലക്ഷം രൂപവരെ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ചെലവ് വരുന്നുണ്ട്.

മൾട്ടി ഓർഗൺ ട്രാൻസ്‌പ്ളാന്റ് ഡയറക്ടർ ഡോ.പ്രവീൺ മുരളീധരൻ, ഹാർട്ട് ട്രാൻസ്‌പ്ളാന്റ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഷാജി പനങ്ങാടൻ, കാർഡിയാക് ട്രാൻസ്‌പ്ളാന്റ് സർജൻ ഡോ.വി.സൗമ്യരമണൻ, കിംസ് ഹെൽത്ത് കോ-ഫൗണ്ടർ ഇ.എം നജീബ്, ദിയയുടെ മാതാവ് അശ്വതി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.