തിരഞ്ഞെടുപ്പ് കാലത്തെ കോളാമ്പിക്കഥ
ഡിജിറ്റൽ ബോക്സ് ഇൻ കോളാമ്പി ഔട്ട്
കോലഞ്ചേരി: തിരഞ്ഞെടുപ്പ് ശബ്ദം കോളാമ്പിയിൽ നിന്ന് ഡിജിറ്റൽ ബോക്സുകളിലേക്ക് മാറിക്കഴിഞ്ഞു. ഒരുകാലത്ത് പൊതുയോഗങ്ങളും പ്രചാരണങ്ങളും ആവേശഭരിതമാക്കിയ കോളാമ്പികളിന്ന് അലങ്കാരവസ്തുവായി മാത്രം നിലനിൽക്കുമ്പോൾ, ഡിജിറ്റൽ സൗണ്ട് സിസ്റ്റങ്ങൾ പ്രചാരണരംഗം കൈയടക്കുന്നു.
എ.കെ.ജിയുടെയും ഇന്ദിരാ ഗാന്ധിയുടെയും ശബ്ദങ്ങൾ വരെ ജനങ്ങളിലേക്കെത്തിച്ചിരുന്ന എരപ്പുംപാറയിലെ കവിത സൗണ്ട്സ് പോലുള്ള സ്ഥാപനങ്ങളുടെ കോളാമ്പികൾ 9 വർഷമായി പ്രവർത്തനരഹിതമാണ്.
കോളാമ്പികൾക്ക് ദൂരെവരെ ശബ്ദമെത്തിക്കാനാകുമായിരുന്നു. 30 മുതൽ 40 വാട്ട് വരെ ശേഷിയുള്ള ശബ്ദയൂണിറ്റുകൾ ഉപയോഗിച്ചിരുന്ന ഇവ ഗ്രാമീണ മേഖലകളിൽ വളരെ ഫലപ്രദമായിരുന്നു. എന്നാൽ ശബ്ദനിയന്ത്രണ നിയമങ്ങൾ കർശനമായതോടെ, നിയന്ത്രണമില്ലാത്ത ശബ്ദപ്രചാരണത്തിന് നിയന്ത്രണം ഏർപ്പെട്ടു. ഇതോടെ കോളാമ്പികളുടെ പ്രസക്തിയും കുറഞ്ഞു.
പോർട്ടബിൾ ബോക്സ് സംവിധാനം
കോളാമ്പികൾക്ക് പകരം സ്പീക്കറുകൾ ഘടിപ്പിച്ച പോർട്ടബിൾ ബോക്സ് സംവിധാനങ്ങളുണ്ട്. 50 മുതൽ 100 വാട്ട് വരെ ശേഷിയുള്ള ഇവ ആവശ്യമായ സ്ഥലത്ത് മാത്രം ശബ്ദം കേൾപ്പിക്കുന്ന തരത്തിൽ ക്രമീകരിക്കാം. പ്രചാരണ വാഹനങ്ങളിൽ 400 വാട്ട് വരെ ശേഷിയുള്ള സ്പീക്കറുകൾ ഉപയോഗിക്കുന്നത് സാധാരണമായിക്കഴിഞ്ഞു. ശബ്ദത്തിന്റെ ദിശയും വോളിയവും കൃത്യമായി നിയന്ത്രിക്കാം.
കോളാമ്പികൾ കുറഞ്ഞ ചെലവിൽ ലഭ്യമായിരുന്നു. 40 വാട്ട് യൂണിറ്റുള്ള ഒരു കോളാമ്പിക്ക് ഏകദേശം 1800 രൂപ ചെലവായിരുന്നെങ്കിൽ, പുതിയ സ്പീക്കർ ബോക്സ് സംവിധാനം നിർമ്മിക്കാൻ 10,000 രൂപ വരെ ചെലവ് വരും. എങ്കിലും ശബ്ദ ഗുണനിലവാരവും നിയന്ത്രണവും മുൻനിറുത്തി രാഷ്ട്രീയ പാർട്ടികൾ പുതിയ സംവിധാനങ്ങളിലേക്ക് മാറിയിരിക്കുകയാണ്.