നിരോധിത ഫ്ലക്സ്, കളമശേരിയിൽ 40,000 രൂപ പിഴ ഈടാക്കി

Wednesday 25 March 2026 9:04 PM IST

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിതചട്ടം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി. കളമശേരി നഗരസഭാ പരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ പ്രിന്റിംഗ് പ്രസുകളിൽ നിന്നായി 1650മീറ്റർ നിരോധിത പ്ലാസ്റ്റിക് ഫ്ലക്‌സ് പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിൽ നിന്ന് 40,000 രൂപ പിഴ ഈടാക്കി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദ സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശമുണ്ട്. പ്രചാരണ ബോർഡുകൾ, ബാനറുകൾ എന്നിവയ്ക്ക് കോട്ടൺ തുണി, പേപ്പർ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. പുനരുപയോഗിക്കാൻ കഴിയുന്ന പോളി എത്തിലീൻ ഉപയോഗിക്കാം. അതിൽ റീസൈക്കിൾ ലോഗോയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും പ്രിന്റിംഗ് സ്ഥാപനത്തിന്റെ പേരും നിർബന്ധമായും ഉണ്ടായിരിക്കണം. പി.വി.സി കോട്ടിംഗ് ഉള്ള ഫ്ലക്‌സുകൾ, പോളിസ്റ്റർ തുണികൾ എന്നിവയ്ക്ക് പൂർണ നിരോധനമുണ്ട്. ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു.