ബോസ് കൃഷ്‌ണമാചാരിയുടെ രാജിക്കു പിന്നിൽ ലൈംഗികാരോപണം
കൊച്ചി: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്‌ണമാചാരി രാജിവച്ചതെന്ന് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ.വി.വേണു പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര സെല്ലിന് യുവതി പരാതി നൽകിയതിനെ തുടർന്ന് അദ്ദേഹത്തോട് ബിനാലെ വിടാൻ ആവശ്യപ്പെട്ടിരുന്നതായും വ്യക്തമാക്കി. കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി രാജിവയ്‌ക്കുന്നതായാണ് ബോസ് വിശദീകരിച്ചിരുന്നത്.
ബിനാലെയുടെ ആറാം പതിപ്പ് ആരംഭിച്ചശേഷം 2025 ഡിസംബർ 28ന് ഫോർട്ട്കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചശേഷം ലൈംഗികച്ചുവയോടെ സംസാരിക്കുകയും ശരീരത്ത് സ്‌പർശിക്കുകയുംചെയ്‌തെന്നാണ് യുവതിയുടെ പരാതി. പരാതി ലഭിച്ചയുടൻ സമിതി യോഗം ചേർന്ന് ഒഴിവാകാൻ ബോസിനോട് ആവശ്യപ്പെട്ടു.
പരാതിക്കാരിയുമായി വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ സാഹചര്യമുണ്ടാകരുതെന്ന നിയമത്തിലെ വ്യവസ്ഥ പ്രകാരമാണിത്. പൊലീസിൽ പരാതിപ്പെടാൻ യുവതി തയ്യാറാകാത്തതിനാൽ തുടർനടപടികളുണ്ടായില്ല. കൊച്ചി ബിനാലെയുടെ സ്ഥാപകരിൽ പ്രധാനിയാണ് ആലുവ സ്വദേശിയും മുംബയിൽ താമസക്കാരനുമായ ബോസ്. 2012ലെ ആദ്യത്തെ ബിനാലെയിൽ സഹ ക്യൂറേറ്ററായിരുന്നു.