ഇലന്തൂർ മാർക്കറ്റ് കോംപ്ലക്സ് , നിരങ്ങിനീങ്ങി നിർമ്മാണം

Thursday 26 March 2026 12:08 AM IST

പത്തനംതിട്ട : ആറുമാസം മുമ്പ് ആരംഭിച്ച ഇലന്തൂർ ചിത്തിരവിലാസം മാർക്കറ്റ് കോംപ്ലക്സിന്റെ നിർമ്മാണം ഇഴയുന്നു. ഒരുവർഷം കൊണ്ട് പൂർത്തീകരിക്കേണ്ട കെട്ടിടമാണ് കോൺക്രീറ്റ് തൂണുകളിൽ ഒതുങ്ങിയത്. ശോചനീയാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ചുനീക്കി രണ്ടുനിലകളിലായി പുതിയ കെട്ടിടം നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. ആദ്യഘട്ടത്തിൽ ഒന്നരക്കോടി രൂപ ചെലവിട്ട് മാർക്കറ്റ് കോംപ്ലക്സും രണ്ടാംഘട്ടത്തിൽ എം.പി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് രണ്ടാംനിലയിൽ കമ്മ്യൂണിറ്റി ഹാളും നിർമ്മിക്കാനായിരുന്നു പദ്ധതി. ഇലന്തൂർ പഞ്ചായത്തിന്റെ അധീനതയിലാണ് മാർക്കറ്റ്. മാർക്കറ്റ് കോംപ്ലക്സ് നിർമ്മാണം വൈകുന്നതിനാൽ വ്യാപാരികളും നാട്ടുകാരും ഏറെ ദുരിതത്തിലാണ്. ചന്തയിൽ വ്യാപാരം നടത്തിയിരുന്നവർ സമീപത്ത് ഇപ്പോൾ വഴിയോരക്കച്ചവടം നടത്തുകയാണ്. ഇത് ഗതാഗത തടസത്തിനും തിരക്കിനും കാരണമാകുന്നു.

വരുമാനം വാടകയിലൂടെ

ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികൾ വാടകയ്ക്ക് നൽകി അതിൽ നിന്ന് പഞ്ചായത്തിന് വരുമാനം ലഭിക്കും. രണ്ടാംഘട്ടത്തിൽ രണ്ടാംനിലയിൽ കമ്മ്യുണിറ്റി ഹാൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെങ്കിലും നടപടികളൊന്നുമായിട്ടില്ല. ഹാൾ വാടകയ്ക്ക് നൽകിയും പഞ്ചായത്ത് വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.

കരാറുകാരന്റെ കാലതാമസം

ഫണ്ട് ഉണ്ടെങ്കിലും കരാറുകാരൻ വരുത്തുന്ന കാലതാമസം പദ്ധതി വൈകാൻ കാരണമായി. തൂണുകളിൽ കോൺക്രീറ്റ് ഇടുന്ന പണികൾ മാത്രമാണ് ഇതുവരെ നടന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്തായിരുന്നു നിർമ്മാണോദ്ഘാ‌ടനം.

ആദ്യഘട്ടം പദ്ധതി ചെലവ് : 1.5 കോടി.

കടമുറികൾ : 18,

രണ്ടാംഘട്ടത്തിൽ : രണ്ടാംനിലയിൽ കമ്മ്യൂണിറ്റി ഹാൾ