കാവനാട്-കടമ്പാട്ടുകോണം ദേശീയപാത: നിർമ്മാണ കാലാവധി ഒരു വർഷം നീട്ടി

Thursday 26 March 2026 12:35 AM IST
ദേശീയപാത

കൊല്ലം: ദേശീയപാത 66 ആറുവരി വികസനത്തിൽ കാവനാട് - കടമ്പാട്ടുകോണം റീച്ചിന്റെ നിർമ്മാണ കാലാവധി അടുത്ത മാർച്ച് വരെ എൻ.എച്ച്.എ.ഐ നീട്ടിനൽകി. മൈലക്കാട്, കടവൂർ, മേവറം എന്നിവിടങ്ങളിൽ പുതിയ ഫ്ലൈ ഓവർ നിർമ്മിക്കുന്ന സാഹചര്യത്തിലാണ് കരാർ കാലാവധി നീട്ടിയത്.

പുതിയ ഫ്ലൈ ഓവർ ഒഴികെ കാവനാട്- കടമ്പാട്ടുകോണം റീച്ചിലെ നിർമ്മാണം നിലവിൽ 90 ശതമാനം പിന്നിട്ടു. പുതിയ ഫ്ലൈ ഓവറുകളുടെ നിർമ്മാണത്തിന് പ്രത്യേകം കരാർ ക്ഷണിക്കാതെ നിലവിലെ കരാർ കമ്പനിക്ക് തന്നെ നൽകാനാണ് എൻ.എച്ച്.എ.ഐയുടെ തീരുമാനം.

കല്ലുംതാഴം ആർ.ഒ.ബി നിർമ്മാണം, ചാത്തന്നൂരിൽ അപ്രോച്ച് റോഡിനെ ഫ്ലൈ ഓവറുമായി ബന്ധിപ്പിക്കൽ, തെരുവ് വിളക്ക് സ്ഥാപിക്കൽ, അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ, ചുരുക്കം സ്ഥലങ്ങളിൽ ടോ വാൾ നിർമ്മാണം, റോഡിലെ വിവിധ ലൈനുകളുടെ മാർക്കിംഗ്, യൂട്ടിലിറ്റി ഏരിയയിൽ ടൈൽ പാകൽ, ചുരുക്കം സ്ഥലങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയവ മാത്രമാണ് നിലവിലെ കരാറിൽ ബാക്കിയുള്ളത്. ഇവ നാല് മാസത്തിനുള്ളിൽ പൂർത്തിയാകും.

ഫ്ലൈഓവർ അനുമതി നീളുന്നു

 ഉയരപ്പാത തകർന്ന മൈലക്കാട്, മണ്ണിന് ബലക്കുറവ് കണ്ടെത്തിയ മേവറം, കടവൂർ എന്നിവിടങ്ങളിൽ ഫ്ലൈ ഓവറുകൾക്ക് തിരുവനന്തപുരം പ്രോജക്ട് ഓഫീസ് ശുപാർശ ചെയ്ത് ഒരുമാസം പിന്നിട്ടിട്ടും എൻ.എച്ച്.എ.ഐയുടെ അനുമതി നീളുന്നു

 രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പ്രോജക്ട് ഓഫീസ്, കരാർ കമ്പനിയുമായി ചർച്ച നടത്തിയെങ്കിലും ചെലവിന്റെ കാര്യത്തിൽ ധാരണയായില്ല

 സ്പാനുകളുടെ കോൺക്രീറ്റിംഗിന് ഒരുമാസത്തിലേറെ വേണ്ടിവരും

 കോൺക്രീറ്റിംഗ് കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമേ ക്രെയിൻ ഉപയോഗിച്ച് സ്ഥാപിക്കാനാകൂ

 അതിന് ശേഷം ഫ്ലൈ ഓവർ റൺവേ കോൺക്രീറ്റ് ചെയ്ത് അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കണം

ആകെ ദൂരം

31.5 കിലോ മീറ്റർ

നിർമ്മാണ ചെലവ്

₹ 1400 കോടി

സ്ഥലമേറ്റെടുക്കൽ

₹ 1015 കോടി

നിർമ്മാണ പുരോഗതി

90 %

ഫ്ലൈ ഓവറുകൾക്ക് ഇനിയും അനുമതി വൈകിയാൽ നീട്ടിനൽകിയ ഒരുവർഷത്തിനുള്ളിലും കാവനാട്- കടമ്പാട്ടുകോണം റീച്ചിലെ നിർമ്മാണം പൂർത്തിയാക്കാനാകില്ല. മഴക്കാലത്ത് നിർമ്മാണം കാര്യമായി നടക്കില്ല.

കരാർ കമ്പനി അധികൃതർ