വാണിജ്യ എൽ.പി.ജി 6 % അധികം വേണം കേന്ദ്രത്തിനു കത്തയച്ചു
തിരുവനന്തപുരം: വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ ആറു ശതമാനം അധികം അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്ടലുകൾക്ക് ലഭ്യമായിരുന്നതിന്റെ 40% സിലിണ്ടറുകൾ നൽകാൻ നടപടിയെടുത്തിട്ടുണ്ട്. അത് വാണിജ്യാവശ്യത്തിനു കൂടുതൽ നൽകുമെന്ന കേന്ദ്ര പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനുപുറമേയാണ് ആറു ശതമാനം ആവശ്യപ്പെട്ട്
അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി നീരജ് മിത്തലിന് കത്ത് അയച്ചത്.
റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, കാന്റീനുകൾ തുടങ്ങിയ മുൻഗണനാ മേഖലകളെ സഹായിക്കാൻ 6% അധിക എൽ.പി.ജി വിഹിതം അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
ആദ്യം പ്രഖ്യാപിച്ച 40% അധികം വാണിജ്യ സിലിണ്ടറുകൾ ലഭിക്കുന്നതിന് ഇന്ധന കമ്പനികളുടെ വിതരണ ഏജൻസികളിൽ ഉപയോക്താക്കളായി ഹോട്ടലുകളും മറ്റും രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാത്ത ഹോട്ടലുകളും വാണിജ്യ സ്ഥാപനങ്ങളും ഉടനടി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം അടിയന്തരമായി ആവശ്യമുള്ള സ്ഥാപനങ്ങൾക്കായി //www.lpgtrackerkerala.in എന്ന വെബ് പോർട്ടലിൽ എസ്.ഒ.എസ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. കളക്ടർമാരുടെ അനുമതിക്കും ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫിസർ, റേഷനിംഗ് ഇൻസ്‌പെക്ടർ എന്നിവരുടെ പരിശോധനയ്ക്കും വിധേയമായിട്ടായിരിക്കും ഇത്തരത്തിൽ സിലിണ്ടറുകൾ അനുവദിക്കുക. മുൻഗണന ഇങ്ങനെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ധാബകൾ, വ്യവസായ കന്റീനുകൾ, ഭക്ഷ്യസംസ്‌കരണ സ്ഥാപനങ്ങൾ, ഡെയറി യൂണിറ്റുകൾ, സർക്കാർ നടത്തുന്ന സബ്സിഡി കാന്റീനുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവയ്ക്കാണ് മുൻഗണന .
അന്യസംസ്ഥാന ത്തൊഴിലാളികൾക്കായി അഞ്ചു കിലോ ഗ്രാമിന്റെ സിലിണ്ടറുകളുടെ വിതരണത്തിലും മുൻഗണന ലഭിക്കും.
പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷന് സൗകര്യമുള്ള സ്ഥലങ്ങളിൽ വാണിജ്യ, വ്യവസായ ഉപഭോക്താക്കൾ അതതു സിറ്റി ഗ്യാസ് വിതരണ ഏജൻസികളിൽ അപേക്ഷ നൽകണം.