വിവാഹം കഴിക്കാന്‍ പെണ്ണുകിട്ടാത്ത അവസ്ഥയുണ്ടായി, റോഡിലേക്ക് ചാടാന്‍ പോലും തോന്നിയെന്ന് ക്രിക്കറ്റ് താരം

Thursday 26 March 2026 7:53 PM IST

ചെന്നൈ: ക്രിക്കറ്റ് താരങ്ങള്‍ക്ക് കോടിക്കണക്കിന് ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. പൊതുവേ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നുന്ന യുവതികളുടെ എണ്ണവും വളരെ കൂടുതലാണ് കാലങ്ങള്‍ക്ക് മുമ്പ് തന്നെ. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങളുടെ പ്രണയ ഗോസിപ്പുകള്‍ എല്ലായിപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ വിവാഹ പരസ്യം നല്‍കിയിട്ടും ഒരു യുവതിയുടെ വീട്ടുകാര്‍ പോലും പ്രതികരിക്കാത്ത തന്റെ അനുഭവം വെളിപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍.

കൗമാര പ്രായത്തില്‍ തന്നെ ഒരു മദ്യപാനിയായും മയക്കുമരുന്നിന് അടിമയായും ചിത്രീകരിക്കാന്‍ ചിലര്‍ തയ്യാറായെന്നും അതിന്റെ പേരില്‍ താന്‍ ഒരുപാട് അനുഭവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തുടര്‍ച്ചയായുള്ള ആരോപണങ്ങളാണു തന്റെ കരിയര്‍ നശിപ്പിച്ചതെന്നും 17ാം വയസ്സില്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ അദ്ദേഹം പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍തന്നെ ലഹരിമരുന്നിനും മദ്യത്തിനും അടിമയാണെന്ന തെറ്റായ പ്രചാരണങ്ങള്‍ തന്റെ വ്യക്തി ജീവിതത്തെയും വിവാഹസാദ്ധ്യതകളെയും സാരമായി ബാധിച്ചുവെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരന്‍ എന്ന പദവി ഉണ്ടായിരുന്നിട്ടും വിവാഹം കഴിക്കാന്‍ ഒരു പങ്കാളിയെ കണ്ടെത്തുന്നതുപോലും ബുദ്ധിമുട്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിവാഹപരസ്യം നല്‍കിയ ശേഷം രണ്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും ഒരു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലും അതിനോട് പ്രതികരിച്ചിരുന്നില്ലെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ബിയര്‍ കുടിച്ചിട്ടുണ്ടെന്നല്ലാതെ ഒരിക്കല്‍ പോലും താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലത്ത് വലിയ മാനസിക പിരിമുറുക്കത്തിന് അടിമയായെന്നും വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ റോഡിലേക്ക് എടുത്ത് ചാടാന്‍ തോന്നിയെന്നും ശിവരാമകൃഷ്ണന്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ഉറങ്ങാന്‍ മദ്യം വേണമെന്ന സ്ഥിതിയുണ്ടായിരുന്നു. കണ്ണാടിയില്‍ നോക്കാന്‍ പോലും അക്കാലത്ത് ഭയപ്പെട്ടിരുന്നുവെന്നും മുന്‍ സ്പിന്നര്‍ പറഞ്ഞു.