ഹോട്ടലുകളിൽ 'ഗ്യാസ് സർ ചാർജ്' പാടില്ലെന്ന് കേന്ദ്രം
Friday 27 March 2026 12:04 AM IST
ന്യൂഡൽഹി: പാചകവാതക ക്ഷാമത്തിന്റെ പേരിൽ റെസ്റ്റോറന്റുകളും ഹോട്ടലുകളും അധിക 'ഗ്യാസ് ചാർജ്' എന്ന പേരിൽ അധിക തുക ഈടാക്കുന്നത് നിയമവിരുദ്ധമെന്ന് കേന്ദ്രസർക്കാർ. മെനുവിൽ സൂചിപ്പിച്ചിരിക്കുന്ന വിലയ്ക്ക് പുറമേ ഇങ്ങനെ നിരക്ക് ഈടാക്കുന്നവർക്കെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടിക്കോ ജില്ലാ ഭരണകൂടത്തിനോ പരാതി നൽകാമെന്നും അറിയിച്ചു.
എൽ.പി.ജി, വൈദ്യുതി, ഇന്ധനം തുടങ്ങിയവയുടെ പേരിൽ അധികമായി തുക പിരിക്കുന്നത് ചട്ട ലംഘനമാണ്. മെനുവിലെ ഇനങ്ങൾക്ക് വില നിശ്ചയിക്കാൻ റെസ്റ്റോറന്റുകൾക്ക് സ്വാതന്ത്ര്യമുണ്ട്. ബാധകമായ സർക്കാർ നികുതികൾ ഒഴികെയുള്ള അന്തിമ വിലയായിരിക്കണം പ്രദർശിപ്പിക്കേണ്ടത്. അതിലില്ലാത്ത അധിക തുക നൽകാൻ ഉപഭോക്താക്കൾ ബാദ്ധ്യസ്ഥരല്ല.ബില്ലിൽ നിന്ന് അധിക നിരക്ക് നീക്കം ചെയ്യാൻ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം. വിസമ്മതിച്ചാൽ പരാതി നൽകാം.