200 കോടി രൂപയുടെ സി.എസ്.ആർ പദ്ധതികളുമായി മലബാർ ഗോൾഡ്
കൊച്ചി: പ്രമുഖ ആഗോള റീട്ടെയിൽ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അടുത്ത സാമ്പത്തിക വർഷത്തിലേക്ക് 200 കോടി രൂപയുടെ സി.എസ്.ആർ പദ്ധതികൾ പ്രഖ്യാപിച്ചു. ഡെൽഹി അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപനം നടത്തി. ദേശീയ തലത്തിൽ മലബാർ ഗോൾഡ് നടപ്പു വർഷം 33,000 പെൺകുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ വിതരണോദ്ഘാടനവും കേന്ദ്ര മന്ത്രി നിർവഹിച്ചു.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ്, ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ. അഷർ, എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ എ.കെ നിഷാദ്, അബ്ദുള്ള ഇബ്രാഹിം, പ്രതം സി.ഇ.ഒ രുക്മിണി ബാനർജി, തണൽ ചെയർമാൻ ഡോ. ഇദ്രിസ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 3000ത്തിലേറെ ഇടങ്ങളിലാണ് 200 കോടി രൂപയുടെ സി.എസ്.ആർ പ്രവർത്തനങ്ങൾ നടപ്പാക്കുക. 15 പ്രധാന പദ്ധതികളിലായി രണ്ട് ലക്ഷത്തിലേറെ ആളുകൾക്ക് പ്രയോജനം ലഭിക്കും. തെരുവിൽ കഴിയുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള മൈക്രോ ലേണിംഗ് സെന്ററുകളും പെൺകുട്ടികൾക്കുള്ള ദേശീയ വിദ്യാഭ്യാസ സ്‌കോളർഷിപ്പും ഉൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ 114 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. മാനവശേഷി വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാദ്ധ്യമാകൂവെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.