പാലക്കാട് വികസനം ചർച്ചയാക്കി വോട്ടർമാർ
പാലക്കാട്: ഡീൽ ആരോപണങ്ങൾ, വിസ്മയങ്ങൾ, വിമത ഭീഷണികൾ, കൊഴിഞ്ഞുപോക്കുമുൾപ്പെടെ വിവാദങ്ങളുടെ രഥപ്രയാണത്തിനൊടുവിൽ വികസനം ചർച്ചയാക്കി പാലക്കാട് നിയോജക മണ്ഡലം. കാർഷിക മേഖലയിലെ പ്രശ്നങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡുകളും കുടിവെള്ള പ്രശ്നങ്ങളും ഉൾപ്പെടെ ജനങ്ങളുമായി ബാധിക്കുന്നതെല്ലാം ചർച്ച ചെയ്യുകയാണ് പാലക്കാട്.
കേരളത്തിന്റെ നെല്ലറയാണ് പാലക്കാടെന്നത് ഇന്നാട്ടുകാർക്ക് ഇപ്പോൾ വെറുംവാക്കാണ്... മാനം കറുത്താലോ വേനൽ കത്തിയെരിഞ്ഞാലോ കർഷകരുടെ ചങ്കിടിപ്പുകൂടും. നെല്ല് സംഭരണത്തിലെ പാളിച്ചകൾ തിരഞ്ഞെടുപ്പ് കാലത്തും കർഷകർക്ക് നൽകുന്നത് വേദനകൾ മാത്രമാണ് . കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമം, കാട്ടുപന്നി ശല്യം തുടങ്ങി എല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാണ്. നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ റോഡ്, മാലിന്യ സംസ്‌കരണം, തെരുവുനായശല്യം, അലഞ്ഞു തിരിയുന്ന കന്നുകാലികൾ, കുടിവെള്ള പ്രശ്നം, മെഡിക്കൽ കോളേജിന്റെ പ്രവർത്തനം, ജില്ലാ ആശുപത്രിയിലെ അപര്യാപ്തത, മുനിസിപ്പൽ സ്റ്റാൻഡ് തുടങ്ങി പാലക്കാടിന്റെ മുക്കിലും മൂലയിലും വികസനം തന്നെയാണ് പ്രധാന വിഷയം.
റഫറൽ ആശുപത്രിയായി മെഡിക്കൽകോളേജ്
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിതമായിട്ട് 12 വർഷമായെങ്കിലും ഇപ്പോഴും വിദഗ്ധ ചികിത്സ വേണമെങ്കിൽ ജനങ്ങൾ മറ്റു ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. അപകടങ്ങളിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ വരുന്ന രോഗികളെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലേക്കും അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കോ മറ്റോ കൊണ്ടുപോകേണ്ട സ്ഥിതിയാണ്. ആത്മഹത്യയോ കൊലപാതകമോ പോലുള്ള കേസുകളിൽ പോസ്റ്റുമോർട്ടം നടപടികൾ ജില്ല ആശുപത്രിയിലാണെങ്കിലും വിശദമായ പരശോധനയ്ക്ക് തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണം. 2014ലാണ് യാക്കരയ്ക്ക് സമീപം പാലക്കാട് ഗവ. മെഡിക്കൽ കോളേജ് സ്ഥാപിതമായത്.
പണിതിട്ടും പണിതിട്ടും പണിതീരാതെ ടൗൺഹാൾ
കോട്ടയത്തെ ആകാശപാതപോലെ പാലക്കാടുമുണ്ട് ഒരു ടൗൺഹാൾ. 2014ലാണ് ടൗൺഹാൾ നവീകരിക്കാൻ ഭരണാനുമതി ലഭിക്കുന്നത്. അഷാഫി പറമ്പിൽ തന്റെ എം.എൽ.എ ഫണ്ടിൽ നിന്ന് 3.77 കോടി വകയിരുത്തി നിർമ്മാണം പുരോഗമിക്കവേ മാസ്റ്റർപ്ലാൻ മാറ്റാൻ തീരുമാനിച്ചു. ആദ്യം നിർമ്മാണ ചുമലത നൽകിയ ഏജൻസി പദ്ധതി വൈകിപ്പിച്ചു. പിന്നീട് ബി.ജെ.പി ഭരിക്കുന്ന നഗരസഭ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ ചെയ്തില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ടൗൺഹാൾ നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും തുടർപ്രവർത്തികൾ നിലച്ചമട്ടാണ്.