74 വർഷങ്ങൾ പിന്നിട്ട യാത്രയിൽ സഫലമായി ഈ നാടക ജീവിതം
തിരുവനന്തപുരം : വെങ്ങാനൂർ കോളിയൂർ കടവിൻമൂലയിലെ വീടായ പ്രസാദത്തിലിരുന്ന് കള്ളിച്ചെല്ലമ്മ സിനിമയെ നാടകമാക്കുന്ന തിരക്കിലാണ് 87-ാം വയസിലും ആർ.എസ്.മധു. 74 വർഷത്തിനിടെ 6000 നാടക വേദികൾ. രചന,സംവിധാനം,അഭിനയം,ചമയം... എല്ലാം നിർവഹിക്കും
നീലക്കുയിൽ സിനിമ അടുത്തിടെ നാടകമാക്കി പുറത്തിറക്കി. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയും നാടകമാക്കി.
മൈക്കില്ലാത്ത കാലത്ത് ഉച്ചത്തിൽ സംസാരിച്ച് പെട്രോമാക്‌സിന്റെ വെളിച്ചത്തിൽ നാടക ജീവിതം ആരംഭിച്ച മധു ഇന്ന് ആധുനിക സാങ്കേതിക വിദ്യയ്ക്കൊപ്പവും സജീവം.
നാടകരംഗത്ത് മൂന്നാം തലമുറയ്ക്കൊപ്പമാണ് യാത്ര . അച്ഛൻ നെല്ലിമൂട് രാമകൃഷ്ണ പിള്ള വെങ്ങാനൂരിലെ പ്രശസ്ത നാടകപ്രവർത്തകനായിരുന്നു. 13-ാം വയസിൽ അച്ഛനൊപ്പം ചിത്തിരതിരുനാൾ ഗ്രന്ഥശാലയുടെ നാടകത്തിൽ ചമയത്തിന്റെ ഭാഗമായി അരങ്ങേറ്റം. കൈനിക്കര പദ്മനാഭപിള്ള,വീരരാഘവൻ നായർ,ടി.എൻ.ഗോപിനാഥൻ നായർ,ടി.ആർ.സുകുമാരൻ നായർ,തിക്കുറിശ്ശി എന്നിങ്ങനെ നീളുന്നു സമകാലികർ. അദ്ധ്യാപകനായി ജോലി ലഭിച്ചെങ്കിലും നാടകത്തെ കൈവിട്ടില്ല. വെങ്ങാനൂർ ഹൈസ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി വിരമിച്ച മധു നാടകരംഗത്തും അദ്ധ്യാപകന രംഗത്തും ഒരുപോലെ പ്രതിഭതെളിയിച്ചു. അയ്യങ്കാളിയുടെ ഡോക്യുമെന്ററിയ്ക്ക് മികച്ച സംവിധായകനുള്ള ദേശീയ,സംസ്ഥാന, പുരസ്ക്കാരങ്ങൾ ലഭിച്ച ഇദ്ദേഹത്തെ തേടി മികച്ച അദ്ധ്യാപകനുള്ള ദേശീയ,സംസ്ഥാന പുരസ്ക്കാരങ്ങളുമെത്തിയിട്ടുണ്ട്.തിരുവനന്തപുരം കല നാടകവേദിയുടെ സ്ഥാപകനാണ്. പുരാണ,ചരിത്ര,സാമൂഹ്യ നാടകങ്ങളെല്ലാം ഒരുപോലെ വഴങ്ങും.
സെനറ്റ് ഹാളിലുണ്ട് ആ ചിത്ര പെരുമ
അച്ഛന്റെ ചിത്രരചന പാടവവും മധുവിന് കൈമുതലാണ്. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ മുൻ വൈസ് ചാൻസലർമാരുടെ ചിത്രങ്ങളെല്ലാം മധു വരച്ചതാണ്. സ്വാതി തിരുനാൾ, ജോൺ കാൽഡിക്കോട്ട്, ഗോദവർമ്മ രാജ എന്നിവരിൽ തുടങ്ങിൽ ഒടുവിൽ വിരമിച്ച മഹാദേവൻ പിള്ളയുടെ ചിത്രവും വരച്ചു നൽകി.വെളളയമ്പലത്തെ അയ്യങ്കാളി പ്രതിമയ്ക്ക് ആധാരമായതും ഇദ്ദേഹം വരച്ച ചിത്രമാണ്.കൃഷ്ണപിള്ള ഫൗണ്ടേഷൻ, മേനംകുളത്തെ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് ദ്രാവിഡിയൻ ലിംഗ്വിസ്റ്റിക്‌സിലുള്ളതും ഇദ്ദേഹം വരച്ച ചിത്രങ്ങളാണ്.ഭാര്യ സുഷമ പിന്തുണയുമായി ഒപ്പമുണ്ട്. എൻജിനിയറായ മകൻ മനോജ് കുമാറും അച്ഛന്റെ നാടക,ചിത്രരചനാ വഴിയിലാണ്. മറ്റൊരു മകൻ വിനോദ് കുമാർ വിദേശത്താണ്.
ജീവിതാവസാനം വരെ നാടകത്തിനൊപ്പം ജീവിക്കണമെന്നത് മാത്രമാണ് ആഗ്രഹവും പ്രാർത്ഥനയും.
-ആർ.എസ്.മധു