കൊട്ടാരക്കരയുടെ വികസനവഴിയിലെ പാലങ്ങൾ!

Friday 27 March 2026 12:44 AM IST
കല്ലടയാറിന് കുറുകെയുള്ള കുളക്കട ചെട്ടിയാരഴികത്ത് പാലം

കൊല്ലം: നാടിന്റെ വികസനത്തിനും ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും പാലങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. രണ്ട് കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിർമ്മിതികൾ മാത്രമല്ല, സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുടെ പ്രതീകങ്ങൾ കൂടിയാണ് പാലങ്ങൾ. തടസങ്ങളെ നീക്കി, സമയ പരിമിതി ഗണ്യമായി കുറയ്ക്കുകയും വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ ഓരോ പുതിയ പാലങ്ങളും നാടിന്റെ വികസനത്തിന്റെ നേർക്കാഴ്ചകളാണ്. കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ പാലങ്ങളുടെ നിർമ്മാണത്തിനും അതുവഴി സഞ്ചാര സൗകര്യമൊരുക്കുന്നതിനും മന്ത്രി കെ.എൻ.ബാലഗോപാൽ വലിയ താത്പര്യമെടുത്തു. അഞ്ച് വർഷക്കാലംകൊണ്ട് ചെറുതും വലുതുമായ പാലങ്ങൾ നിർമ്മിക്കാൻ നിരവധി പദ്ധതികളാണ് തയ്യാറാക്കിയത്.

ചെട്ടിയാരഴികത്ത് പാലം -10.18 കോടി

 കൊല്ലം- പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ കല്ലടയാറിന് കുറുകെ കുളക്കടയിൽ നിന്നും തുടങ്ങി പത്തനംതിട്ട ജില്ലയിലെ മണ്ണടിയുമായി കൂട്ടിവിളക്കുന്നതാണ് ചെട്ടിയാരഴികത്ത് പാലം. 10.18 കോടി രൂപ ചെലവിട്ടാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കി സമർപ്പിച്ചത്.

അറക്കടവ് പാലം- 16.5 കോടി

 വെളിയം- കരീപ്ര ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് അറക്കടവ് പാലം. 16.5 കോടി രൂപ ചെലവിട്ടാണ് ഈ പാലം യാഥാർത്ഥ്യമാക്കിയത്. ഇത്തിക്കരയാറിന്റെ പോഷക നദിയായ നെടുമൺകാവ് ആറിന് കുറുകെയാണ് പാലം. അപ്രോച്ച് റോഡ് വീതികൂട്ടുന്നതിന് നാട്ടുകാർ സൗജന്യമായി ഭൂമിയും വിട്ടുനൽകി.

 കൽച്ചിറപ്പള്ളി പാലം - 5.47 കോടി

 നെടുമൺകാവ് ശാസ്താംകടവ് പാലം 4.34 കോടി

 കരീപ്ര- വെളിയം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെടുമൺകാവ് ശാസ്താംകടവ് പാലവും പുനർ നിർമ്മാണം തുടങ്ങി. 4.34 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. നെടുമൺകാവ് ആറിന് കുറുകെയുള്ള ഈ പാലം അറക്കടവ് പാലത്തിന് സമീപത്താണ്.

 തൃപ്പലഴികം പാലം പുന‌ർനിർമ്മാണം - 2 കോടി

 ഇലഞ്ഞിക്കോട് - ആനയം പാലം - 1.75 കോടി

എഴുകോൺ- നെടുവത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇലഞ്ഞിക്കോട് - ആനയം പാലവും യാഥാർത്ഥ്യമാകുന്നു. മൂന്ന് മീറ്റർ വീതിയുള്ള തോടിന് കുറുകെയാണ് പാലം നിർമ്മിക്കുന്നത്.1.75 കോടി രൂപയുടേതാണ് പദ്ധതി

തൂക്കുപാലം-54 ലക്ഷം

കല്ലടയാറിന് കുറുകെ കുളക്കട നമ്പിമൺ കടവിനെയും പത്തനംതിട്ട ഇളംഗമംഗലത്തെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ പുനർ നിർമ്മാണം പൂർത്തിയാക്കി. 54 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. കാഴ്ചയ്ക്കും കൗതുകമാണ് ഈ തൂക്കുപാലം.

 അലയമൺ പാലം നിർമ്മാണം 50 ലക്ഷം

 ഇടയ്ക്കിടം വേടർ കോളനി പാലം നിർമ്മാണം 20 ലക്ഷം

 കല്ലടയാറിന് കുറുകെ കുളക്കട പഞ്ചായത്തിലെ മഠത്തിനാപ്പുഴ കടവിൽ പുതിയ തൂക്കുപാലം നിർമ്മിക്കുന്നു. ഇതിനായി 1 കോടി രൂപയാണ് അനുവദിച്ചത്.