അതുൽ വധക്കേസ്: കനത്ത സുരക്ഷയിൽ തെളിവെടുപ്പ്

Friday 27 March 2026 1:48 AM IST

കൊല്ലം: ഗുണ്ടാനേതാവ് അലുവ അതുലിനെ ദേശീയപാതയിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു. കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. പ്രതികളായ കടത്തൂർ കണ്ണമ്പള്ളി തെക്കതിൽ അനീർ (32), തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽവിഷ്ണു (28), കടത്തൂർ വലിയത്ത് പടിഞ്ഞാറ്റതിൽ നൗഫൽ (30), കടത്തൂർ കുന്നേൽ വടക്കതിൽ ഹുസൈൻ (31), കുലശേഖരപുരം പുന്നക്കുളം കറവൻതറ കിഴക്കതിൽ ആഷിക് (27),  കുലശേഖരപുരം കൊച്ചുവീട്ടിൽ ഷംനാദ് (30), പുലിയൂർ വഞ്ചി വടക്ക് റഹിം മൻസിലിൽ മുഹമ്മദ് ഫൈസൽ ഖാൻ (29), കടത്തൂർ ഫാത്തിമാ മൻസിലിൽ അലി ഉമ്മർ (24), തേവലക്കര തടത്തിൽവീട്ടിൽ ഷിനു പീറ്റർ (31), കുലശേഖരപുരം കൊല്ലന്റയ്യത്ത് വീട്ടിൽ ആദിൽ മുഹമ്മദ് (21) എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.

ചൊവ്വാഴ്ച കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെയാണ് അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിനായി വിട്ടുനൽകിയത്. കരുനാഗപ്പള്ളി അസി. പൊലീസ് കമ്മിഷണർ സി.ജോണിന്റെ നേതൃത്വത്തിൽ, എ.ആർ ക്യാമ്പിൽ നിന്നുള്ള സായുധ സേനയുടെ അകമ്പടിയോടെയാണ് പ്രതികളെ കൊലപാതകം നടന്ന പുതിയകാവിലും മറ്റും എത്തിച്ച് തെളിവെടുത്തത്.

കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാർച്ച് 14നാണ് അതുൽ കൊല്ലപ്പെട്ടത്. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രധാന പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

പ്രതികൾക്കെതിരെ ആക്രമണ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രതയിലാണ് തെളിവെടുപ്പ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും, എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.