കലാപശ്രമത്തിന് എക്സിനെതിരെ കേരളത്തിൽ പൊലീസ് കേസ് #മോദിക്കും ഗ്യാനേഷിനുമെതിരായ വ്യാജ വീഡിയോ നീക്കിയില്ല

Friday 27 March 2026 2:24 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും എതിരെയുള്ള അപകീർത്തികരമായ വ്യാജവീഡിയോ നീക്കംചെയ്യണമെന്ന പൊലീസിന്റെ അന്ത്യശാസനം തള്ളിയ സമൂഹമാദ്ധ്യമായ എക്സിനെതിരെ കലാപശ്രമത്തിന് കേസ്. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ വ്യാജ വീഡിയോ നിർമ്മിച്ച് എക്സിൽ പ്രചരിപ്പിച്ചതിന് ലക്ഷ്മി എൻ രാജു എന്ന ("Laxmi N Raju (@valiant_Raju)" എക്സ് അക്കൗണ്ട്, എക്സ് കോർപറേഷൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയാണ് തിരുവനന്തപുരം സിറ്റി സൈബർക്രൈം സ്റ്റേഷനിൽ കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 353(2),336(4),353,353(1)(ബി),3(5),174, ഐ.ടി ആക്ടിലെ 66സി വകുപ്പുകൾ ചുമത്തി.

ലക്ഷ്മി എൻ രാജു പ്രധാനമന്ത്രിയുടെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും യഥാർത്ഥമെന്ന് തോന്നിക്കുന്ന 1.17മിനിറ്റ് ദൈർഘ്യമുള്ള വ്യാജ വീഡിയോയാണ് നിർമ്മിച്ചത്. 25ന് ഉച്ചയ്ക്ക് 12.50ന് സമൂഹമാദ്ധ്യമമായ എക്സിൽ പ്രചരിപ്പിച്ചു. മൂന്നു മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഐ.ടി ആക്ടനുസരിച്ച് പൊലീസ് നോട്ടിസ് നൽകിയിരുന്നു. എക്‌സ് അത് അംഗീകരിച്ചില്ല. ഇതോടെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.

വീഡിയോ നീക്കം ചെയ്യണമെന്ന പൊലീസിന്റെ നോട്ടീസ് ലംഘിച്ച് വീഡിയോ തുടർന്നും പ്രചരിപ്പിച്ചതാണ് എക്സിനെതിരായ കുറ്റം. ഇൻസ്പെക്ടർ എം.കെ.ഷാജിയെയാണ് എഫ്.ഐ.ആറിൽ പരാതിക്കാരനാക്കിയത്. എഫ്.ഐ.ആറും പരാതിയും അനുബന്ധ രേഖകളും കോടതിയിലേക്ക് അയച്ചു. ഇൻസ്പെക്ടർ ടി.എസ് ശിവപ്രകാശാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

വീഡിയോയുടെ ഉള്ളടക്കം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നതും തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് പൊലീസ് കണ്ടെത്തി. മാതൃകാ പെരുമാറ്റച്ചട്ടത്തിനും നിയമ വ്യവസ്ഥകൾക്കും അനുസൃതമായാണ് വീഡിയോ നീക്കാൻ ആവശ്യപ്പെട്ടത്.

''സ്ഥിരീകരിക്കാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വാർത്തകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടങ്ങിയവ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. തിരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തുന്നതോ സ്വാധീനിക്കാൻ ശ്രമിക്കുന്നതോ ആയ ഏതൊരു പ്രവർത്തനത്തിനെതിരെയും നിയമാനുസൃതമായും നിഷ്പക്ഷമായും നടപടിയെടുക്കും.''

-പൊലീസ് അധികൃതർ

500അക്കൗണ്ടുകൾക്ക് നോട്ടീസ്

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള 320 ഫേസ്ബുക്ക് പോസ്റ്റുകളും 40എക്‌സ് പോസ്റ്റുകളും 59 ഇൻസ്റ്റാഗ്രാം പോസ്റ്റുകളും നീക്കംചെയ്തു. അഞ്ഞൂറോളം സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്കാണു നോട്ടിസ് നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണ് നടപടി.