പ്രചാരണത്തിന് ചൂട് കൂട്ടി വാണിയമ്പലം റെയിൽവേ ഓവർബ്രിഡ്ജ്
കാളികാവ് : യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ വണ്ടൂർ സംവരണ മണ്ഡലത്തിൽ ഇക്കുറി ചൂടേറും പോരാട്ടം. വികസന മുരടിപ്പാണ് എൽ.ഡി.എഫ് ഉയർത്തുന്ന വിഷയം. കേരളം മൊത്തം വികസിച്ചെങ്കിൽ വണ്ടൂരിനെ എന്ത് കൊണ്ട് സർക്കാർ അവഗണിച്ചു എന്ന ചോദ്യമാണ് യു.ഡി.എഫ് ഉയർത്തുന്നത്.
വികസനവിഷയങ്ങളിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത് വാണിയമ്പലം റെയിൽവേ മേൽപ്പാലമാണ്. മലയോര മേഖലയുടെ തീരാശാപമാണ് വാണിയമ്പലത്തെ ഗതാഗതക്കുരുക്ക്. നിലവിലെ എം.എൽ.എ എ.പി. അനിൽ കുമാർ തുടർച്ചയായി ആറാം തവണയാണ് വണ്ടൂരിൽ ജനവിധി തേടുന്നത്. റെയിൽവേ മേൽപ്പാലം മുഖ്യവിഷയമാക്കിയാണ് എൽ.ഡി.എഫ് മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ റെയിൽവെ മേൽപ്പാലത്തിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഫണ്ട് അനുവദിച്ചെങ്കിലും ഭൂമി ഏറ്റെടുക്കാൻ സർക്കാർ കാലതാമസം വരുത്തിയെന്നാണ് എം.എൽ.എ പറയുന്നത്. ഈ വിഷയത്തിൽ നാട്ടിൻ പുറങ്ങളിലും സോഷ്യൽ മീഡിയകളിലും ചൂടേറിയ ചർച്ചയാണ് നടക്കുന്നത്. ഏറെക്കാലമായി തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി മേൽപ്പാലം പണിയാൻ രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ 20 കോടി രൂപ റെയിൽവേ അനുവദിച്ചിട്ടുണ്ട്. എന്നാൽ എം.എൽ.എയുടെ അശ്രദ്ധയാണ് പദ്ധതി ഇഴയാൻ കാരണമെന്നും എൽ.ഡി.എഫ് ജയിച്ചാൽ ഒരു വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നാണ് എൽ.ഡി.എഫ് വാഗ്ദാനം. വാണിയമ്പലം റെയിൽവേ മേൽപ്പാലം വിഷയത്തിൽ ഇരുമുന്നണികളും പരസ്പരം പഴി ചാരുമ്പോഴും ഒരു നാട് അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.
ഗതികേടിൽ
ദിവസത്തിൽ പത്തിലേറെ തവണയാണ് ഗേറ്റ് അടച്ചിടുന്നത്. ഓരോ അടവിലും അരമണിക്കൂർ ഗതാഗതക്കുരുക്കും നേരിടുന്നുണ്ട്.
ഗേറ്റിന്റെ ഇരുഭാഗത്തും ഒരു കിലോമീറ്ററിലധികം വാഹനങ്ങളുടെ നിര നീളും. ആംബുലൻസ് ഗതാഗതക്കുരുക്കിൽ പെട്ട് ജീവൻ നഷ്ടപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
കാളികാവ് വണ്ടൂർ മെയിൻ റോഡിൽ വാണിയമ്പലം അങ്ങാടിയുടെ നടുവിലാണ് ലെവൽ ക്രോസുള്ളത്.ഇതിനും പുറമെ പ്രധാനപ്പെട്ട മൂന്നു ഉപറോഡുകളും അങ്ങാടിയിലാണ് ചേരുന്നത്. ഇതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള യാതൊരു സംവിധാനവും ഇവിടെയില്ല.