'ആടിനെ പട്ടിയാക്കുന്ന പ്രചാരണവേല'; സിപിഎം നേതാവ് എകെ ബാലന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പിഎംഎ സലാം
മലപ്പുറം: ലീഗിന്റെ സംഘടനാകാര്യങ്ങളിൽ ജമാ അത്തെ ഇസ്ലാമി കൈകടത്താറുണ്ടെന്ന മുതിർന്ന സിപിഎം നേതാവ് എകെ ബാലന്റെ പരാമർശങ്ങളോട് ശക്തമായി പ്രതികരിച്ച് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. തിരഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കാണുമ്പോഴുണ്ടാകുന്ന വിഭ്രാന്തിയുടെ ഭാഗമാണ് എകെ ബാലന്റെ പരാമർശമെന്ന് പിഎംഎ സലാം പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന പ്രാചാരണമാർഗമാണ് എ കെ ബാലൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ലീഗിന് ജമാ അത്തെ ഇസ്ലാമിയുമായി യാതൊരു ബന്ധവുമില്ലെന്നും വെൽഫെയർ പാർട്ടി എന്ന രാഷ്‌ട്രീയ പാർട്ടിയുമായാണ് ബന്ധമെന്നും പിഎംഎ സലാം വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'വെൽഫെയർ പാർട്ടി എന്ന രാഷ്‌ട്രീയ പാർട്ടി രൂപിക്കുന്നതിന് മുൻപ് ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് മൂന്നരപതിറ്റാണ്ടോളം പ്രവർത്തിച്ചവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ. അവരെ പ്രശംസിച്ച് ദേശാഭിമാനിയിൽ മുഖപത്രം എഴുതിയതിന്റെ തെളിവുകളുണ്ട്'- പിഎംഎ സലാം പറഞ്ഞു.
മുസ്ലീം ലീഗിനെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണെന്നും വേങ്ങരയിലെ ലീഗിനുവേണ്ടി മത്സിരിക്കുന്ന കെ എം ഷാജിയുടെ സ്ഥാനാർത്ഥിത്വം അവരുടെ നിർദേശപ്രകാരമാണെന്നുമായിരുന്നു എ കെ ബാലന്റെ ആരോപണം. ഒരു സ്വകാര്യ ചാനൽ അവതരിപ്പിക്കുന്ന ഇലക്ഷൻ പരിപാടിയിലായിരുന്നു ഇരുനേതാക്കളുടെയും പ്രതികരണങ്ങൾ.