'ചില്ലറ വോട്ടിന് വേണ്ടി ഞങ്ങൾ രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കാറില്ല, ശുദ്ധ അസംബന്ധം പറയാൻ മടിയില്ലാത്ത ആളാണ് സതീശൻ'

Friday 27 March 2026 11:27 AM IST

തൃശൂർ: ആർഎസ്‌എസുമായി ചേർന്ന് മത്സരിച്ചെന്ന വി ഡി സതീശന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില്ലറ വോട്ടിന് വേണ്ടി തങ്ങൾ രാഷ്‌ട്രീയ ചെറ്റത്തരം കാണിക്കാറില്ലെന്നും ആർഎസ്‌എസിന്റെ പ്രധാന ടാർഗറ്റ് ആയിരുന്നു താനെന്നും ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ലെന്നും പിണറായി വിജയൻ വിമർശിച്ചു.

'രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർഎസ്‌എസ് എങ്ങനെയാണ് എന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാം. ആർഎസ്‌എസിന്റെ പ്രധാന ടാർഗറ്റ് ആയിരുന്നു ഞാൻ. ഇപ്പോൾ എന്ത് നുണയും പറയാമെന്നായി. നാണംകെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകേ പോയവരാണ് കോൺഗ്രസ്.

വയനാട്ടിലെ ദുരന്തബാധിതർക്ക് കോൺഗ്രസ് നടപ്പാക്കുന്ന പുനരധിവാസ പദ്ധതി എന്തായി. വീടുകളുടെ തറക്കലിടൽ കഴിഞ്ഞ മാസമാണ് നടന്നത്. യുഡിഎഫ് പറഞ്ഞ കാര്യങ്ങൾ ഒരിക്കലും നടപ്പിലാക്കാറില്ല. പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിലാണ് കാര്യം. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്യുന്നുണ്ട്. വയനാട് ടൗൺഷിപ്പിൽ സർക്കാർ ഏകപക്ഷീയമായല്ല തീരുമാനമെടുത്തത്. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്‌തു.

ഒരുപാടുപേർ വീടുകൾ വയ്‌ക്കാൻ സന്നദ്ധത കാണിച്ചു. മുസ്ലീം ലീഗ് സ്വന്തമായി വീട് നിർമിക്കുകയാണെന്ന് പറഞ്ഞു. അപ്പോഴും പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. അവർ അവരുടെ നിലപാടുമായി മുന്നോട്ടുപോയി. കോൺഗ്രസ് ടൗൺഷിപ്പുമായി സഹകരിക്കുമെന്നായിരുന്നു ആ സമയത്തുണ്ടായിരുന്ന ധാരണ. ഒരു ദുരന്തം ഉണ്ടായാൽ പണം പിരിച്ച് പദ്ധതി നടപ്പിലാക്കാതിരിക്കുന്നത് ഗുരുതര കാര്യമാണ്' - പിണറായി വിജയൻ പറഞ്ഞു.