വിദേശ എം.ബി.ബി.എസ് : മെഡി​ക്കൽ കൗൺസിലിനുമുന്നി​ൽ ഇന്ന് പ്രതിഷേധം

Saturday 28 March 2026 12:09 AM IST

കൊച്ചി: വിദേശത്ത് എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്ക് സ്ഥിരം രജിസ്ട്രേഷൻ അനുവദിക്കാൻ കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിലിന് മുമ്പിൽ രക്ഷിതാക്കൾ ഇന്ന് പ്രതിഷേധിക്കും.

നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി)പുറപ്പെടുവിച്ച നിർദ്ദേശം നടപ്പാക്കാത്തതിനെതിരെ രാവിലെ 11 മുതൽ വൈകി​ട്ട് മൂന്നുവരെയാണ് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ പ്രതിഷേധിക്കുക.

കൊവിഡ് മൂലം ഓൺലൈനിൽ പഠിക്കേണ്ടിവന്ന 2016 മുതൽ പ്രവേശനം നേടിവരുടെ സ്ഥിരം രജിസ്ട്രേഷനാണ് സംസ്ഥാന മെഡിക്കൽ കൗൺസിൽ നിഷേധിക്കുന്നത്. പഠനം പൂർത്തിയായവരുടെ രജിസ്ട്രേഷൻ രണ്ടുവർഷമായി തടഞ്ഞുവച്ചിരിക്കുകയാണ്. പഠിച്ച സർവകലാശാല നൽകുന്ന ഇന്റേൺഷിപ്പ് മതിയെന്നിരിക്കെ വീണ്ടും ചെയ്യിക്കുന്നു.

കൗൺസിലിന്റെ വിവേചനങ്ങൾ

വിദേശപഠനം പൂർത്തിയാക്കിയവർക്ക് മറ്റ് സംസ്ഥാനങ്ങളിൽ രജിസ്ട്രേഷൻ അനുവദിക്കുന്നുണ്ട്.

രജിസ്ട്രേഷന് 25,000രൂപ ഫീസ്. കേരളത്തിൽ പഠിച്ചവർക്ക് 3,000 രൂപ

എം.എൻ.സി നിർദ്ദേശിക്കുന്ന സ്റ്റൈപെൻഡ് അനുവദിക്കുന്നില്ല

കൊവിഡിൽ ഓൺലൈനിൽ പഠിച്ച കേരളത്തിലുള്ളവർക്ക് രജിസ്ട്രേഷൻ നൽകി.

വിദേശത്ത് പോയി പഠിച്ചവർക്ക് നിഷേധിക്കുന്നു

എൻ.എം.സി നിർദ്ദേശങ്ങൾ

2021 നവംബർ 18ന് മുമ്പ് വിദേശത്ത് പ്രവേശനം നേടിയവരിൽ മാതൃസർവകലാശാലയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാത്തവർ മാത്രം ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്‌താൽ മതി.

മാതൃസർവകലാശാലയിൽ കോമ്പൻസേഷൻ, ഇന്റേൺഷിഷ് എന്നിവ പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ അധികം ക്ളാർക്ക്ഷിപ്പ് ഇല്ലാതെ സംസ്ഥാന കൗൺസിലുകൾക്ക് സ്ഥിരം രജിസ്ട്രേഷൻ നൽകാം

ഇതുസംബന്ധിച്ച് 2020 സെപ്‌തംബർ 30 മുതൽ കഴിഞ്ഞ മാർച്ച് 18 വരെ അഞ്ച് മാർഗനിർദ്ദേശങ്ങൾ

രജിസ്ട്രേഷൻ നിഷേധിക്കുന്നതി​നാൽ വിദ്യാർത്ഥികളും കുടുംബങ്ങളും അനുഭവിക്കുന്ന ദുരിതം വലുതാണ്.

ആൻഡ്രൂസ് മാത്യു

പ്രസിഡന്റ്

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ