അന്ധവിശ്വാസം, അനാചാരം തടയൽ നിയമം ഉടനില്ല  പൊതുജനാഭിപ്രായം തേടും  സമിതിയുടെ കാലാവധി നീട്ടി

Saturday 28 March 2026 10:56 PM IST

തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിർമ്മാണം ഇനിയും വൈകും. കരടുണ്ടാക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ്ധസമിതിയുടെ കാലാവധി നാലുമാസം കൂടി നീട്ടി ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇന്നലെ ഉത്തരവിറക്കി.

കൂടുതൽ സമയം വേണമെന്ന് സമിതിയംഗം കെ.ശശിധരൻനായർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണിത്.

വിശാലമായ പൊതുജനാഭിപ്രായം തേടണമെന്നും ഭരണഘടനാപരമായി സൂക്ഷ്മമായി കൈകാര്യം ചെയ്യണ്ട വിഷയമാണെന്നും ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്.

ദുർമന്ത്രവാദത്തെ തുടർന്നുള്ള കൊലപാതകങ്ങളും ആഭിചാരവും നരബലിയുമടക്കം വർദ്ധിച്ച സാഹചര്യത്തിലാണ് ഇവ തടയാൻ നിയമനിർമ്മാണം അനിവാര്യമായത്.

വിശ്വാസവും അന്ധവിശ്വാസവും വേർതിരിക്കുക ശ്രമകരമായതിനാൽ, 2019ഒക്ടോബറിൽ ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്കാര കമ്മിഷൻ കൈമാറിയ കരടു ബിൽ സർക്കാർ 2023 ജൂലായിൽ പിൻവലിച്ചിരുന്നു. വിശ്വാസികൾ എതിരാവുമെന്ന് ഭയന്നായിരുന്നു പിന്മാറ്റം. ജീവന് ഹാനികരമാവാത്ത ആചാരങ്ങളെ ശിക്ഷയിൽ നിന്നൊഴിവാക്കുക പ്രായോഗികമല്ലെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ നിലപാട്. ഇതിനെതിരേ യുക്തിവാദിസംഘം ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കരടുബില്ലുണ്ടാക്കാൻ വിദഗ്ദ്ധസമിതി രൂപീകരിച്ചത്. കഴിഞ്ഞ നവംബറിലാണ് വിദഗ്ദ്ധസമിതിയെ ആഭ്യന്തര വകുപ്പ് നിയോഗിച്ചത്. മൂന്നുമാസമായിരുന്നു സമയപരിധി.

മുൻ നിയമസെക്രട്ടറിയും ജില്ലാ ജഡ്ജിയുമായിരുന്ന കെ.ശശിധരൻനായർ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥിയായതോടെ എം.കെ.സക്കീർ രാജിവച്ചിരുന്നു. 2013ൽ മഹാരാഷ്ട്രയും 2017ൽ കർണാടകവും സമാനനിയമം പാസാക്കിയിട്ടുണ്ട്.

പിൻവലിച്ച ബില്ലിലെ

വ്യവസ്ഥകൾ

ആഭിചാരത്തിനും അനാചാരത്തിനുമിടയിൽ മരണമുണ്ടായാൽ വധശിക്ഷ കിട്ടാം.ഗുരുതര പരിക്കിന് ജീവപര്യന്തം

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടത്തിയാലോ പ്രോത്സാഹിപ്പിച്ചാലോ ഏഴു

വർഷം തടവും അരലക്ഷം രൂപ പിഴയും

മന്ത്രവാദം, അക്രമ മാർഗങ്ങളിലൂടെയുള്ള പ്രേതോ‍ച്ചാടനം, മൃഗബലി‍ തുടങ്ങിയവ കുറ്റകൃത്യങ്ങൾ. റെയ്ഡിന് പൊലീസിന് അധികാരം.

ശാസ്ത്രീയത ഇല്ലാത്തത് ആഭിചാരം

കർണാടകത്തിൽ ശാസ്ത്രപിൻബലമില്ലാത്ത ആചാരങ്ങൾ ആഭിചാരവും ദുരാചാരവുമാണ്.

മഹാരാഷ്ട്രയിൽ പിശാച് ബാധയൊഴിപ്പിക്കൽ, മാന്ത്രികക്കല്ല്, ദിവ്യചികിത്സ എന്നിവയ്ക്ക് 7വർഷം തടവ്

ബീഹാറിലും ജാർഖണ്ഡിലും ഛത്തീസ്ഗഡിലും കൂടോത്രം നിയമവിരുദ്ധം.

രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ പ്രേതബാധയുടെ പേരിലുള്ള കൈയേറ്റം തടയാനും നിയമം.